കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണ് പുതിയ ചിത്രത്തില്‍ വേഷം വാഗ്ദാനം ചെയ്തത്; അത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറയുന്നതില്‍ ദുഖമുണ്ടെന്ന് അരുണ്‍ ഗോപി

കൊച്ചി: ഒറ്റ ദിവസംകൊണ്ട് കേരളക്കരയാകെ അറിയപ്പെടുന്ന പെണ്‍കുട്ടിയായി മാറിയ ഹനാനെ കുറിച്ചുള്ള ദുരൂഹതകളുടെ ചുരുളഴിയുന്നില്ല. പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ കോളേജ് പഠനം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ യൂണിഫോമില്‍ മീന്‍ വിറ്റിരുന്ന ഹനാന്‍ ചുരുങ്ങിയ സമയകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമയില്‍ അരുണ്‍ ഗോപി പെണ്‍കുട്ടിക്ക് വേഷം വാഗ്ദാനം ചെയ്യുകയും ചെയ്തിരിന്നു. എന്നാല്‍ ഹനാന്റെ മീന്‍ കച്ചവടം വ്യാജമാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇതോടെ താന്‍ നല്‍കിയ ഓഫര്‍ പിന്‍വലിക്കുകയാണെന്ന് അരുണ്‍ ഗോപി പറഞ്ഞു.

എന്നാല്‍ അരുണ്‍ഗോപിയുടെ പുതിയ സിനിമയുടെ പബ്ലിസിറ്റി ആണെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്. രൂക്ഷ വിമര്‍ശനമാണ് സംവിധായകനെതിരെ ഉയര്‍ന്നത്. പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നതെന്നും സിനിമയ്ക്കായുള്ള പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും സംവിധായകന്‍ അരുണ്‍ ഗോപി പറയുന്നു. കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണ് പുതിയ ചിത്രത്തില്‍ ഒരു വേഷം കൊടുക്കുന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞതെന്നും അത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറഞ്ഞു കേള്‍ക്കുന്നതില്‍ ദു:ഖമുണ്ടെന്നും അരുണ്‍ ഗോപി പറഞ്ഞു.

‘സമൂഹമാധ്യമത്തിലൂടെ വൈറലായ ആ കുട്ടിയുടെ പോസ്റ്റ് ഞാന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയുടേതെന്ന ചിന്തയോടെയാണ് ആ കുറിപ്പ് അവിടെ എഴുതിയത്. ‘ഈ കുട്ടിക്ക് ഒരവസരം നല്‍കിയാല്‍ സഹായകമാകും ചേട്ടാ’ എന്നൊരു കമന്റ് അതിന്റെ താഴെ വരികയും നോക്കാം എന്ന് ഞാന്‍ അതിന് മറുപടി പറയുകയും ചെയ്തു. മാധ്യമങ്ങള്‍ വഴി അറിഞ്ഞ വാര്‍ത്ത ശരിയായിരിക്കും എന്ന ബോധ്യത്തോടെയാണ് ആ കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന തീരുമാനം എടുക്കുന്നത്.’

‘പത്രമാധ്യമങ്ങളിലൂടെ അല്ലാതെ ആ കുട്ടിയെ അറിയില്ല. സിനിമയ്ക്ക് വേണ്ടിയുള്ള പബ്ലിസിറ്റി നാടകമാണെന്നൊക്കെ പറഞ്ഞുപരത്തുന്നത് ദു:ഖകരമാണ്. പ്രണവ് നായകനാകുന്ന ഒരു ചിത്രത്തിന് ഇത്തരത്തിലൊരു പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോയെന്ന് സാമാന്യ യുക്തിക്കനുസരിച്ച് ചിന്തിച്ചു നോക്കാവുന്നതാണ്. ഒരാള്‍ക്ക് സഹായകരമാകട്ടെ എന്നോര്‍ത്താണ് ഇത്തരത്തിലൊരു കാര്യം ചെയ്തത്. അതിങ്ങനെയായതില്‍ ദു:ഖമുണ്ട്.’ അരുണ്‍ പറഞ്ഞു.

കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ കോളജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയായിരുന്നു ഇന്നലെ സമൂഹമാധ്യമങ്ങളിലെ താരം. ഒരുദിവസം കൊണ്ടാണ് ആ കുട്ടിയുടെ ജീവിതം മാറിമറിഞ്ഞത്. വാര്‍ത്ത വലിയ ചര്‍ച്ചയായതോടെ ഹനാനെ തേടി സഹായഹസ്തങ്ങളുമെത്തി. അതില്‍ ഒന്നായിരുന്നു അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൊരു വേഷം. എന്നാല്‍ പിന്നീട് ഈ സംഭവം വെറും നാടകമാണെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി. അതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular