ഫാന്‍സുകാരുടെ തെറിവിളി അതിരുകടന്നു; ഡോ.ബിജു ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ മുഖ്യാതിഥി വേണ്ടെന്ന സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട ഡോ. ബിജുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. തെറിവിളി സഹിക്കാനാകാതെ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. മോഹന്‍ലാലിനെതിരെ സിനിമാ പ്രവര്‍ത്തകര്‍ ഒപ്പിട്ടുവെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകക്കൂട്ടങ്ങള്‍ ‘ലിഞ്ചിങ്’ തുടങ്ങിയത്.

താരങ്ങളുടെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നത് കൊണ്ട് തന്നെ കേസ് കൊടുത്തിട്ട് കാര്യമില്ലെന്നും അതിനാലാണ് പേജ് ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നും ഡോ. ബിജു തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലെ പോസ്റ്റില്‍ അറിയിച്ചു.

ഡോ.ബിജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ പേരില്‍ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറ് കണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്..അതുകൊണ്ട് ആ പേജ് ഡിലിറ്റ് ചെയ്യുകയാണ്.താരങ്ങളുടെ അനുയായികള്‍ ആണ് എന്നവകാശപ്പെടുന്നത് കൊണ്ട് തന്നെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തില്‍ വലിയ കാര്യമില്ല എന്ന് അറിയാം.

ആയതിനാല്‍ ഇതേ ഉള്ളൂ മാര്‍ഗ്ഗം. ടെലിഫോണില്‍ വരുന്ന അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വേറെ ഉണ്ട്..സാംസ്‌കാരിക കേരളത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് മേല്‍ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വര്‍ണ്ണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോള്‍ അവര്‍ പൂര്‍ണ്ണമായും ഒറ്റയ്ക്കാണ് എന്ന ബോധം ഉണ്ടാകുന്നു. കള്‍ച്ചറല്‍ ഫാസിസം ഈ നാട്ടില്‍ ഇല്ലല്ലോ…ഇത് പേഴ്‌സണല്‍ പ്രൊഫൈല്‍ ആണ്.ഇവിടെ വല്ലപ്പോഴും ഉണ്ടാകും . സുഹൃത്തുക്കളോട് മാത്രം സംവദിച്ചാല്‍ മതിയല്ലോ. ഒന്നു മാത്രം പറയാം സംഘടിത തെറി വിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങള്‍ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുത്.

Similar Articles

Comments

Advertismentspot_img

Most Popular