മിഷേലിന്റേത് കൊലപാതകമാണ് ആത്മഹത്യയല്ല,ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ആവര്‍ത്തിച്ച് അച്ഛന്‍ ഷാജി

കൊച്ചി:കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി എ വിദ്യാര്‍ത്ഥിനി മിഷേലിന്റേത് ആത്മഹത്യയല്ല കൊലപാതകമാണ് എന്നാവര്‍ത്തിച്ച് അച്ഛന്‍ ഷാജി രംഗത്ത്.മിഷേല്‍ ഷാജിയുടെ (18) ദുരൂഹമരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഷാജി വര്‍ഗ്ഗീസ് കുറ്റപ്പെടുത്തി. 2017 മാര്‍ച്ച് ആറിനു വൈകിട്ടോടെയാണ് വേമ്പനാട് കായലില്‍ ഐലന്‍ഡ് വാര്‍ഫിനടുത്തു നിന്ന് മിഷേലിന്റെ മൃതദേഹം ദുരൂഹമായ നിലയില്‍ കണ്ടെത്തിയത്.

ഷാജി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ നല്‍കിയ വിശദീകരണത്തില്‍ മിഷേലിനെ കാണാതായ ദിവസം ക്രോണിന്‍ ഫോണിലൂടെ മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശരീരത്തില്‍ ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നും മുങ്ങിമരണമാണെന്നും ഡോക്ടറുടെ മൊഴിയിലും ഇത് വ്യക്തമാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍, മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന പോലീസിന്റെ വാദം അംഗീകരിക്കാന്‍ ആകുന്നതല്ലെന്നും മകളുടേത് കൊലപാതകമാണെന്നും ഷാജി വര്‍ഗീസ് വാദിച്ചു.

സംഭവത്തിലെ ദുരൂഹത 16 മാസത്തിനു ശേഷവും തുടരുകയാണ്. ആത്മഹത്യയാണെന്നു പറയുന്ന പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് കൈമാറാത്തത് എന്തുകൊണ്ടാണെന്നും ഷാജി വര്‍ഗീസ് ചോദിക്കുന്നു. മിഷേലിനെ കാണാതായി, 24 മണിക്കൂറോളം കഴിഞ്ഞാണു മൃതദേഹം ലഭിച്ചത്. എന്നാല്‍, മൃതദേഹം തീരെ അഴുകിയിരുന്നില്ല. ഇതില്‍ നിന്നും വെള്ളത്തില്‍ വീണിട്ടു കുറച്ചു മണിക്കൂറുകള്‍ മത്രമേ ആയിട്ടുള്ളൂ എന്നത് വ്യക്തമാണ്. വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. മൃതദേഹങ്ങളെ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ മീനുകളും മറ്റു ജലജീവികളും ആക്രമിക്കുമെന്നാണു പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ മിഷേലിന്റെ മൃതദേഹത്തില്‍ യാതൊരുവിധ പരിക്കുകളും ഉണ്ടായിരുന്നില്ല.

ഗോശ്രീ പാലത്തിലേക്കു മിേഷല്‍ നടക്കുന്നതിനു തെളിവായി പോലീസ് ഹാജരാക്കിയ ദൃശ്യങ്ങളിലേത് മിഷേലല്ലെന്നും അച്ഛന്‍ ഷാജി ഉറപ്പിച്ച് പറയുന്നുണ്ട്. ന്മപിന്നീട് ഇതേ പാലത്തില്‍ നിന്നു വീണ്, മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങള്‍ വികൃതമായിരുന്നു. മിഷേലിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ എതിര്‍ ഭാഗത്തു നിന്നാണ് ഈ മൃതദേഹങ്ങള്‍ കിട്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മൃതദേഹത്തിലുണ്ടായിരുന്ന ക്ഷതങ്ങളും പാടുകളും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരിഗണിച്ചില്ലെന്നും ഷാജി ആരോപിക്കുന്നു.

കലൂര്‍ പള്ളിയില്‍ നിന്നിറങ്ങിയ മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്ന രണ്ടു പേരെപ്പറ്റി പോലീസ് അന്വേഷിക്കാന്‍ മുതിര്‍ന്നില്ല എന്നത് സംശയം ഉളവാക്കുന്നുണ്ട്. മിഷേല്‍ ധരിച്ചിരുന്ന വാച്ച്, മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ എങ്ങനെ നഷ്ടപ്പെട്ടുവെന്നും വ്യക്തമല്ലെന്നും ഷാജി ചൂണ്ടിക്കാട്ടുന്നു. ഇക്കാരണങ്ങളൊക്കെ ചേര്‍ത്ത് വായിക്കുമ്പോള്‍ മിഷേലിന്റേത് ആത്മഹത്യ അല്ല എന്ന് നിസംശയം മനസിലാക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ഷാജിയും ആക്ഷന്‍ കമ്മിറ്റിയും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular