നൂറ് മിനിട്ട് നീണ്ട പ്രസംഗം അവസാനിപ്പിച്ച് മോദി; രാഹുലിന്റെ കണ്ണിലേക്ക് നോക്കാന്‍ താനായിട്ടില്ല; തന്റെ കസേരയില്‍ ഇരിക്കാന്‍ തിടുക്കം; ഈ കുട്ടിക്കളി ഇനിയുമുണ്ടാകുമോ..? റാഫേല്‍ സുതാര്യമെന്ന് മറുപടി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ലോക്‌സഭയില്‍ നടന്നു. പ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കിക്കഴിഞ്ഞു. സംഖ്യകള്‍കൊണ്ടു സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ഐക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും പാര്‍ലമെന്റിലെ ബലപരീക്ഷണം. രാഹുലിന്റെ പെരുമാറ്റം ബാലിശമെന്ന് പറഞ്ഞതോടെ സഭയില്‍ ബഹളം. ടിഡിപി എംപിമാരും ബിജെപിമാരും തമ്മില്‍ വാക്കേറ്റം. ടിഡിപി എംപിമാര്‍ ബഹളം വയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു. മോദിക്ക് നേരെ നടന്നടുത്തു. ടിഡിപി എംപിമാരെ അനുരാഗ് ഠാക്കൂര്‍ തടഞ്ഞു.

ഒന്നര പതിറ്റാണ്ടിനു ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയില്‍ വരുന്നത്. കണക്കിലെ കളികള്‍ മോദിക്ക് അനുകൂലമാണ്. 271 അംഗങ്ങളുള്ള ബിജെപിക്ക് അണ്ണാഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണു ലോക്‌സഭയിലുള്ളത്. ഭൂരിപക്ഷത്തിനു വേണ്ട മാന്ത്രിക സഖ്യ 268. ബിജെഡിയുടെ കൂടി പിന്തുണ ലഭിച്ചാല്‍പ്പോലും പ്രതിപക്ഷത്തിനു പരമാവധി ലഭിക്കുക 185 വോട്ടാണ്.

മോദിയുടെ വാക്കുകളില്‍ പ്രധാനപ്പെട്ടത് ചുവടെ….

അവിശ്വാസപ്രമേയം തള്ളി ഈ സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. വലിയ ഭൂരിപക്ഷത്തോടെയാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

നിഷേധ രാഷ്ട്രീയമാണ് പ്രകടമായത്. മോദിയെ മാറ്റൂ എന്ന അഹങ്കാരം പ്രകടമായി.

തന്നെ പിടിച്ച് എണീപ്പിക്കാന്‍ രാഹുല്‍ ശ്രമിച്ചു എന്ന് മോദി.

സീറ്റിലിരിക്കാന്‍ ചിലര്‍ക്ക് തിടുക്കമായി.

125 കോടി ജനങ്ങളാണ് എണീപ്പിക്കുകയും ഇരുത്തുകയും ചെയ്യുന്നത്.

ഇവിടെ ഒരു നെഗറ്റീവ് രാഷ്ട്രീയം കളിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

നമ്മുടെ അഭിപ്രായം മുന്നോട്ട് വയ്ക്കാനുള്ള അനുയോജ്യമായ സന്ദര്‍ഭമാണിതെന്ന് ഞാന്‍ കരുതുന്നു.

രാഹുലിന്റെ പെരുമാറ്റം ബാലിശം.

ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട്. ഒപ്പം 125 കോടി ജനങ്ങളുടെ ആശീര്‍വാദവും. എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം.

വോട്ട് ബാങ്കിന് വേണ്ടിയല്ല കഴിഞ്ഞ നാല് വര്‍ഷം ഞങ്ങള്‍ പ്രവര്‍ത്തിച്ചത്.

ഇത് സര്‍ക്കാരിനുള്ള പരീക്ഷയല്ല… ഇത് കോണ്‍ഗ്രസിനുള്ള പരീക്ഷയാണ്. ഇത് മോദിയെ നീക്കാന്‍ വേണ്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ്.

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് രാജ്യത്തെ 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ സര്‍ക്കാരിനായി. മുന്‍സര്‍ക്കാരുകള്‍ക്ക് അതായില്ല.

ഇതില്‍ ഭൂരിപക്ഷവും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. ഏറെയും ദളിത്‌ന്യൂനപക്ഷ മേഖലകളിലാണ്.

എന്ത് കൊണ്ട് ഇത്രകാലവും ഇവരിലേക്ക് വികസനം എത്തിക്കാന്‍ ആയില്ല. എന്തെന്നാല്‍ അതവരുടെ രാഷ്ട്രീയ താത്പര്യമായിരുന്നില്ല.

പാവപ്പെട്ടവര്‍ക്ക് 9 സിലിന്‍ഡര്‍ നല്‍കണമോ 12 സിലിന്‍ഡര്‍ നല്‍കണമോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു മുന്‍സര്‍ക്കാര്‍.

അതേസമയം 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

മെയ്ക്ക് ഇന്‍ ഇന്ത്യയിലും പ്രതിപക്ഷത്തിന് വിശ്വാസമില്ല.

ഇന്ത്യയെ രാജ്യാന്തര സ്ഥാപനങ്ങള്‍ക്ക് വിശ്വാസം, പ്രതിപക്ഷത്തിനില്ല.

കോണ്‍ഗ്രസിന് സ്വയം വിശ്വാസം ഇല്ല.

2024ല്‍ എങ്കിലും നിങ്ങള്‍ക്ക് ആത്മവിശ്വാസം വരാന്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കാം.

രാജ്യത്തെ സംബന്ധിച്ച വിഷയങ്ങളും ചിലര്‍ക്ക് കുട്ടിക്കളി.

നമ്മുക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് നാം സംസാരിക്കാന്‍ നില്‍ക്കരുത്. നമ്മുക്ക് ഇടപെടാന്‍ പറ്റാത്ത കാര്യങ്ങളില്‍ നാം തൊടാന്‍ നില്‍ക്കരുത്.

ഒരേ സമയം രണ്ട് രാഷ്ട്രങ്ങളെ ആക്രമിക്കുകയും കുട്ടികളുടേത് പോലെ അര്‍ത്ഥമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു.

നേരത്തെ ചൈനീസ് നേതാക്കളെ കണ്ടതായി നിങ്ങള്‍ പറഞ്ഞു. പിന്നെ അത് നിഷേധിച്ചു പിന്നീട് മാധ്യമവാര്‍ത്ത വന്നപ്പോള്‍ കൂടിക്കാഴ്ച്ച നടന്നതായി സ്ഥിരീകരിച്ചു.

സത്യത്തെ ഇങ്ങനെയൊക്കെ വളച്ചൊടിക്കാന്‍ സാധിക്കും എന്നെനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല.

ഈ കുട്ടിക്കളിയും പക്വതയില്ലാത്ത സംസാരവും കാരണം രണ്ട് രാജ്യങ്ങള്‍ക്കും വാര്‍ത്തക്കുറിപ്പ് പുറപ്പെടുവിക്കേണ്ടി വന്നു.

ഒരു തെളിവും ഇല്ലാതെ വെറുതെ വിളിച്ചു കൂവുകയാണ്.

സ്വയം നന്നാവാന്‍ ജനങ്ങള്‍ ഒരവസരം തന്നു.

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഓരോ സൈനികനിലും മുറിവുണ്ടാക്കി.

ഞങ്ങള്‍ക്ക് സംഖ്യയുണ്ടെന്ന് പറഞ്ഞത് അഹങ്കാരം.

സര്‍ജിക്കല്‍ സ്‌നൈടക്കിനെ നിങ്ങള്‍ ജുംലാ സ്‌ട്രൈക്ക് എന്ന് വിളിച്ചു.

എന്നെ നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും അപമാനിക്കാം. പക്ഷേ രാജ്യത്തെ ജവാന്‍മാരെ അപമാനിക്കുന്നത് നിര്‍ത്തിക്കോള്ളൂ.

പ്രതിരോധസേനകളെ അപമാനിക്കുന്നത് ഞാന്‍ വച്ചുപൊറുപ്പിക്കില്ല.

ചരണ്‍സിംഗിനെയും ചന്ദ്രശേഖറിനെയും ദേവഗൗഡയേയും ഐകെ ഗുജ്‌റാളിനെയും അപമാനിച്ചു.

രാഹുലിന്റെ കണ്ണിലേക്ക് നോക്കാന്‍ താനായിട്ടില്ല.

പിന്നാക്ക ജാതിയില്‍ ദരിദ്ര കുടുംബത്തില്‍ പിറന്നവനാണ് ഞാന്‍.

എനിക്ക് എങ്ങനെയാണ് പ്രഭുവായ അങ്ങയുടെ മുന്നില്‍ വന്ന് നില്‍ക്കാന്‍ ആവുക.

കണ്ണ് കൊണ്ടുള്ള കുറേ കളികള്‍ ഇന്ന് നാം ഇവിടെ കണ്ടല്ലോ.

കാവല്‍ക്കാരനും പങ്കാളിയുമാണ് താന്‍. ഇടപാടുകാരനും കച്ചവടക്കാരനും അല്ല.

അവിശ്വാസപ്രമേയം കൊണ്ടു വരുന്നത് കോണ്‍ഗ്രസിന്റെ സ്ഥിരം ഏര്‍പ്പാടാണ്.

രാജ്യത്ത് രാഷ്ട്രീയ അരാജകത്വം കൊണ്ടുവരാന്‍ അവര്‍ പണ്ടും ഈ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്.

അതിനിടെ ലോക്‌സഭയില്‍ ബഹളം വയ്ക്കുന്ന ടിഡിപി എംപിമാര്‍ക്ക് മറുപടി നല്‍കാനും മോദി മറന്നില്ല.

തെലുങ്ക് എന്റെ അമ്മയാണ്. ആന്ധ്രാവിഭജനത്തിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാനാണ് നേരത്തെ ചന്ദ്രബാബു നായിഡുവും കെ.സി.ആറും ശ്രമിച്ചത്.കെസിആര്‍ പിന്നീട് രാഷ്ട്രീയപക്വത കാണിച്ചു. ആന്ധ്രാപ്രദേശിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആന്ഡ്രയിലെ ജനങ്ങളുടെ വികാരം എന്‍ഡിഎ മനസ്സിലാക്കുന്നു. എന്നാല്‍ ധനകാര്യകമ്മീഷന്റെ നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുകളിലുള്ളത് ഓര്‍ക്കണം. 2016ല്‍ കേന്ദ്രം അനുവദിച്ച പാക്കേജ് ചന്ദ്രബാബു നായിഡു അംഗീകരിച്ചതാണ്. നല്‍കിയ വാക്ക് പാലിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ആന്ഡ്രാപ്രദേശിന് പ്രത്യേകസംസ്ഥാനപദവിക്ക് പകരം പ്രത്യേക പാക്കേജ് കേന്ദ്രം നല്‍കി.എന്നാല്‍ ഇപ്പോള്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ പേടിച്ചാണ് നിങ്ങള്‍ ചുവടുമാറ്റിയത്. സംഘര്‍ഷവും കലാപവുമില്ലാതെ വാജ്‌പേയി മൂന്ന് സംസ്ഥാനങ്ങള്‍ സൃഷ്ടിച്ചു, അവ മൂന്നും ഇന്ന് വികസനപാതയിലാണ്. ആന്ധ്രാപ്രദേശിനെ വിഭജിച്ചു കൊണ്ട് തരംതാണ രാഷ്ട്രീയം കളിക്കുകയായിരുന്നു കോണ്‍ഗ്രസ്.
എന്‍.ഡി.എ മുന്നണി വിടാന്‍ ടി.ഡി.പി തീരുമാനിച്ചപ്പോള്‍ ഞാന്‍ ചന്ദ്രബാബു നായിഡുവിനെ വിളിച്ചു. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ കുരുക്കില്‍ പോയി ചാടരുതെന്ന് ഞാന്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കി. ആന്ധ്രാപ്രദേശിലേക്ക് ജനങ്ങളോട് എനിക്ക് പറയാന്‍ ഒന്നേയുള്ളൂ… നിങ്ങള്‍ക്കായി ഞങ്ങള്‍ പ്രവര്‍ത്തിക്കും. ആന്ധ്രയുടെ വികസനത്തിനായി സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യും.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി മുടങ്ങി കിടക്കാന്‍ കാരണം ചിലരുടെ ഉത്തരവാദിത്തമില്ലായ്മയാണ്.

ജിഎസ്ടിയും അതേ പോലെ മുടങ്ങി പോകേണ്ടതായിരുന്നു.

പ്രസക്തമായ പ്രശ്‌നങ്ങള്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തു പരിഹരിച്ച് ജിഎസ്ടി ഞങ്ങള്‍ നടപ്പാക്കി.

നിങ്ങള്‍ അഹങ്കാരം മാറ്റി വച്ചിരുന്നുവെങ്കില്‍ അഞ്ച് വര്‍ഷം മുന്‍പേ തന്നെ ജിഎസ്ടി നടപ്പില്‍ വരുമായിരുന്നു.

2014ല്‍ ബിജെപി അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ രാജ്യം വലിയ കുടുക്കില്‍ പോയി ചാടുമായിരുന്നു.

കോണ്‍ഗ്രസിന്റെ കാലത്ത് ഫോണിലൂടെയാണ് ലോണുകള്‍ കൊടുക്കാന്‍ തീരുമാനിച്ചിരുന്നത്.

ചരിത്രത്തിലാദ്യമായി ഉന്നത സുരക്ഷാസമിതിയില്‍ രണ്ട് സ്ത്രീകള്‍ ഇടംനേടി.

മുത്തലാഖിലെ ഇരകള്‍ക്കൊപ്പമാണ് ഞങ്ങള്‍ നിന്നത്. കേന്ദ്രസര്‍ക്കാര്‍ മുസ്ലീംസ്ത്രീകള്‍ക്കൊപ്പം.

ആള്‍ക്കൂട്ടക്കൊലയെ ഞങ്ങള്‍ അപലപിച്ചു, അതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

റെക്കോര്‍ഡ് വേഗത്തിലാണ് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതും റോഡുകള്‍ നിര്‍മ്മിക്കുന്നതും.

ഹൈവേകള്‍ വികസിക്കപ്പെട്ടു. റെയില്‍വേയിലും വികസനം സാധ്യമായി.

രാജ്യത്തെ ജനങ്ങള്‍ക്കായി ഞങ്ങള്‍ എല്ലാം ചെയ്യും.

2024ല്‍ വീണ്ടും അവിശ്വാസപ്രമേയവുമായി വരാന്‍ അവരെ ഞാന്‍ വെല്ലുവിളിക്കുന്നു. നൂറ് മിനിട്ട് നീണ്ട പ്രസംഗം അവസാനിപ്പിച്ച് മോദി സീറ്റില്‍ ഇരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular