അഭിമന്യു വധത്തില്‍ അന്വേഷണം ക്യാമ്പസ് ഫ്രണ്ടിന്റെ വനിതാ നേതാക്കളിലേക്ക്, കൊല നടന്നതിന് ശേഷം പ്രതി വനിതാ നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു:കൊലയാളി സംഘത്തിലെ ഒരാളെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞു

കൊച്ചി : എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ അന്വേഷണം മഹാരാജാസ് ക്യാമ്പസിന് അകത്തേക്കും നീളുന്നു. ക്യാമ്പസ് ഫ്രണ്ട് വനിതാ നേതാക്കളിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന. സംഭവ ദിവസവും കൊല നടന്നതിന് ശേഷവും മുഖ്യപ്രതി മുഹമ്മദ് വനിതാ നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു.

കൂടാതെ വനിതാ നേതാക്കളുമായി മുഹമ്മദ് നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിമന്യുവിന്റെ കൊലപാതകം, ഗൂഢാലോചന എന്നിവ സംബന്ധിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നോ, എന്നാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്. കൂടാതെ ഒളിവിലിരുന്നപ്പോഴും മുഹമ്മദ് വനിതാ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നതായും പൊലീസിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ ഒളിവിടം സംബന്ധിച്ച് ഈ നേതാക്കള്‍ക്ക് സൂചന ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

മുഹമ്മദും കൂട്ടരും തീവ്ര സ്വഭാവത്തിലുള്ള ആശയപ്രചാരണമാണ് നടത്തിയിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. അതിനിടെ അഭിമന്യു വധത്തില്‍ കൊലയാളി സംഘത്തിലെ ഒരാളെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കൃത്യത്തില്‍ പങ്കെടുത്ത കണ്ണൂര്‍ സ്വദേശി മുഹമ്മദ് റാഫയെയാണ് തിരിച്ചറിഞ്ഞത്. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ഷാനവാസിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയത് 15 അംഗ സംഘമാണ്. ഇവര്‍ക്ക് 15 ഓളം പേര്‍ പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്തതായാണ് പൊലീസ് സൂചിപ്പിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular