ദിലീപിനെ തിരിച്ചെടുത്തതിനെ കുറിച്ച് ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ ( വീഡിയോ)

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിവാദമാണ് നടിയെ ആക്രമിച്ച സംഭവവും തുടര്‍ന്ന് ദിലീപിന്റെ അറസ്റ്റും. ഇക്കാര്യത്തില്‍ പല സിനിമാ താരങ്ങളും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞെങ്കിലും പലരും പ്രതികരിക്കാന്‍ തയാറായില്ല. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ ഇക്കാര്യത്തെ കുറിച്ച പ്രതികരിച്ചിരിക്കുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞതിങ്ങനെ. ..
നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. വിവാദത്തില്‍ യുവനടന്മാര്‍ ആരും പ്രതികരിച്ചില്ലെന്ന രേവതിയുടെ പരാമര്‍ശം ഉയര്‍ത്തിയുള്ള അവതാരകന്റെ ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി ഇങ്ങനെ; ”ഒരഭിപ്രായം പറയാന്‍ എളുപ്പമാണ്. വിവാദവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതല്‍ അറിയാം. എന്നോട് നല്ല രീതിയിലെ എല്ലാവരും പെരുമാറിയിട്ടുള്ളൂ. പോരാത്തതിന് അമ്മ എക്‌സിക്യൂട്ടീവിലെ അംഗവുമല്ല ഞാന്‍. അതുകൊണ്ട് ആ വിഷയത്തില്‍ അഭിപ്രായം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.”

ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത് മമ്മൂട്ടി കൂടി പങ്കെടുത്ത യോഗത്തിലാണല്ലോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; ”എനിക്ക് വാപ്പിച്ചിയെ നന്നായറിയാം. എന്നെയും സഹോദരിയെയും എങ്ങനെയാണ് വളര്‍ത്തിയത് എന്നുമറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. വീടിനകത്തും പുറത്തും.”

”സിനിമ കണ്ടോ, അതിലെ സംഭാഷണങ്ങള്‍ കൊണ്ടോ വാപ്പിച്ചിയെ വിലയിരുത്തരുത്. പൊതുവേദികളില്‍ ഒരിക്കല്‍പ്പോലും സ്ത്രീകള്‍ക്കെതിരായി ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. വാപ്പിച്ചിയെ ബാധിക്കുന്നതെന്നും എന്നെയും ബാധിക്കും. ആരെയും മനപ്പൂര്‍വ്വം വേദനിപ്പിക്കുന്ന ആളല്ല വാപ്പിച്ചി.”

”ചെറുപ്പം മുതലെ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞുമാറിനില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമയുടെ രാഷ്ട്രീയമോ, ദേശീയ രാഷ്ട്രീയമോ എന്തുതന്നെയായാലും താത്പര്യമില്ല. എല്ലാ വിഷയത്തിനും രണ്ടുവശങ്ങളുണ്ട്. ഒരഭിപ്രായം പറയണമെങ്കില്‍ അതിലൊരു വശത്ത് നില്‍ക്കേണ്ടിവരും.”

”എന്റെ സിനിമകളിലൂടെ നിലപാടും അഭിപ്രായവും അറിയിക്കാനാണ് താത്പര്യം. തന്റെ സിനിമകളില്‍ ഇതുവരെ സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുപോലുമില്ല.” അന്നത്തെ തിരക്കഥകള്‍ അത്തരത്തിലുള്ളതായിരുന്നുവെന്നും ദുല്‍ഖര്‍ വിശദീകരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular