യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ക്ഷേത്രത്തില്‍ വെച്ചു ചുട്ടുകൊന്നു!!!

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 35 വയസുള്ള യുവതിയെ അഞ്ചുപേര്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി ക്ഷേത്രത്തില്‍ വെച്ച് ചുട്ടുകൊന്നു. യു.പിയിലെ സംബാല്‍ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. രാജ്പുരക്കടുത്തുള്ള വീട്ടില്‍ രണ്ടു കുട്ടികളോടൊപ്പം കഴിയുകയായിരുന്നു യുവതി. ഇവരുടെ ഭര്‍ത്താവ് ഗാസിയാബാദിലാണ് ജോലി ചെയ്യുന്നത്. ശനിയാഴ്ച പുലര്‍ച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ സംഘം ഇവരെ ബലാല്‍സംഗത്തിനിരയാക്കി മടങ്ങുകയായിരുന്നു.

തുടര്‍ന്ന് യുവതി സംഭവം ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുമ്പോഴേക്കും അഞ്ചംഗസംഘം വീണ്ടും യുവതിയുടെ വീട്ടിലെത്തി ഇവരെ യാഗ്യശാല ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചപ്പോള്‍ മറുപടിയൊന്നും ഉണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. അരം സിംഗ്, മഹാവീര്‍, ചരണ്‍ സിംഗ്, ഗുല്ലു, കുമാര്‍പാല്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതില്‍ രണ്ടു പേര്‍ യുവതിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. യുവതിയെ ഇവര്‍ നിരന്തരം ശല്യം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

യുവതിയുടെ അവസാന ഫോണ്‍ കോളിന്റെ ക്ലിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണായക തെളിവാണെന്ന് പൊലീസ് പറയുന്നു. ആ തെളിവിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു തുടര്‍നടപടി സ്വീകരിക്കുമെന്ന് എ.ഡി.ജി.പി പ്രേം പ്രകാശ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular