രാമായണമാസം ആചരിക്കാനൊരുങ്ങി കോണ്‍ഗ്രസ്, ‘നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരു’തെന്ന വിമര്‍ശനവുമായി കെ. മുരളീധരന്‍

തിരുവനന്തപുരം: രാമായണമാസം ആചരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കെ മുരളീധരന്‍ രംഗത്ത്. രാമയാണ മാസം ആചരിക്കുന്നത് ശരിയല്ല. രാമായണമാസം ആചരിക്കാന്‍ സാമൂഹ്യ, സാംസ്‌കാരിക മതപരമായ സംഘടനകള്‍ ഉണ്ട്. കോണ്‍ഗ്രസ് പോലുള്ള മതേതരസംഘടനകള്‍ ഇത്തരം നിലപാട് സ്വീകരിക്കരുത്. നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കുന്ന രീതി ശരിയല്ല. ബിജെപിയെ നേരിടാനുള്ള ശരിയായ മാര്‍ഗം ഇതല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ വിശ്വാസികളും അല്ലാത്തവരും ഉണ്ട്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വം അതീവജാഗ്രത പുലര്‍ത്തണം. രാമായണ മാസം ആചരിക്കാന്‍ പാര്‍ട്ടി നിര്‍വാഹകസമിതിയോ രാഷ്ട്രീയകാര്യസമിതിയിയോ തീീരുമാനിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞുു
‘രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്’ എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണു കോണ്‍ഗ്രസ് ആദ്യമായി രാമായണ മാസാചരണം സംഘടിപ്പിക്കുന്നത്.

കര്‍ക്കടക മാസം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ രാമായണത്തിന്റെ ‘കോണ്‍ഗ്രസ് പാരായണം’ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപിയാണു മുഖ്യപ്രഭാഷണം നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടകനാകും. രാമായണത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തില്‍ ഊന്നിയുള്ള പരിപാടികളാണു സംഘടിപ്പിക്കുകയെന്ന് കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന ചെയര്‍മാന്‍ ഡോ. നെടുമുടി ഹരികുമാര്‍ പറഞ്ഞു

ഉത്തമനായ ഭരണാധികാരി എങ്ങിനെയാകണമെന്നും ഉത്തമമായ രാജ്യം എങ്ങിനെയാകണമെന്നും വ്യക്തമായി പ്രതിപാദിപ്പിക്കപ്പെട്ട ഗ്രന്ഥം എന്ന നിലയില്‍ രാമായണത്തിന്റെ സമകാലിക പ്രധാന്യം ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കര്‍ക്കടകമാസത്തില്‍ രാമായണ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് വിചാര്‍ വിഭാഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിനോദ് സെന്‍ അഭിപ്രായപ്പെട്ടു

സിപിഎം അനുഭാവികളുടെ സംസ്‌കൃത സംഘം എന്ന സംഘടന രാമായണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. സിപിഎമ്മിന് ഇതുമായി ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിക്കുകയും ചെയ്തു. രാമായണത്തെ മുന്‍നിര്‍ത്തി ഫാസിസ്റ്റ് സംഘടനകള്‍ നടത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു തടയിടുകയാണു ലക്ഷ്യമെന്നായിരുന്നു സംസ്‌കൃത സംഘത്തിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് കെപിസിസി വിചാര്‍ വിഭാഗം രാമായണ മാസ പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular