മൈക്കിള്‍ ജാക്‌സനെ പിതാവ് രാസപദാര്‍ഥം നല്‍കി വന്ധ്യംകരിച്ചിരിന്നു!!! വെളിപ്പെടുത്തലുമായി ഡോക്ടര്‍

വാഷിംഗ്ടണ്‍: ലോകപ്രശസ്ത സംഗീതജ്ഞനും ഡാന്‍സറുമായിരുന്ന മൈക്കിള്‍ ജാക്സനെ പിതാവ് ജോ ജാക്സന്‍ രാസപദാര്‍ത്ഥം നല്‍കി വന്ധ്യംകരിച്ചിരുന്നതായി ഡോക്ടര്‍ കോണ്‍റാഡ് മുറെ. ‘ദ ബ്ലാസ്റ്റ്’ പുറത്തിറക്കിയ വീഡിയോയിലാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മൈക്കിള്‍ ജാക്സന്റെ ഡോക്ടറായിരുന്ന മുറെ 2009ല്‍ ജാക്സന്റെ മരണത്തിന് പിന്നാലെ 2 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

89 വയസായിരുന്ന ജോ മരിച്ചതിന് ശേഷം ‘ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട അച്ഛന്‍ ‘ എന്നാണ് ജോയെ കുറിച്ച് മുറെ പറഞ്ഞത്. പിതാവിന്റെ കൈകളില്‍ ബന്ധിതനായ മൈക്കിള്‍ ജാക്സന്‍ ഒരുപാട് അനുഭവിച്ച വ്യക്തിയാണെന്നും മുറെ പറഞ്ഞു. അദ്ദേഹം ചെയ്ത പാപങ്ങളൊക്കെ നരകത്തില്‍ വച്ച് പൊറുക്കപ്പെടട്ടേയെന്നും മുറെ വ്യക്തമാക്കി. മൈക്കിള്‍ ജാക്സന്റെ സ്വതസിദ്ധമായ ശബ്ദം നഷ്ടമാവാതിരിക്കാനാണ് ഇപ്രകാരം ചെയ്തതെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. ‘ ക്രൂരനായ ആ മനുഷ്യന്‍ മരിച്ചതില്‍ ഒരിറ്റ് കണ്ണീര് പോലും ഞാന്‍ പൊഴിക്കില്ല ‘ മുറെ പറഞ്ഞു.

മൈക്കിള്‍ ജാക്സന്റെ ഡോക്ടറായിരുന്ന കോണ്‍റാഡ് മുറെ മരുന്നുകള്‍ ഓവര്‍ ഡോസായാണ് നല്‍കിയിരുന്നത്. ഇതിന്റെ പേരില്‍ അദ്ദേഹം രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു. 2009 ജൂണ്‍ 25നാണ് ജാക്സണ്‍ മരിച്ചത്. ജാക്സണിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നും ദുരൂഹത നിലനില്‍ക്കുന്നുണ്ട്. തിരിച്ചടികളില്‍ നിന്നു മുക്തനായി ജീവിതത്തിലും അരങ്ങിലും തിരിച്ചു വരവിനു ശ്രമിക്കുന്ന ജാക്സനെ ശുശ്രൂഷിക്കാന്‍ 2009 മെയ് മാസം വീട്ടുകാരാണ് ഡോ.മുറെയെ നിയമിച്ചത്. ലാസ്വെഗാസുകാരനായ മുറെ കാര്‍ഡിയോളജിസ്റ്റാണ്. ജാക്സന്‍ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു മുറെ. ഏതു പാതിരാത്രിക്കും വീട്ടില്‍ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്ന വ്യക്തി. എന്നാല്‍ 2009 ജൂണ്‍ ഇരുപത്തഞ്ചിന് ലോകത്തെ നടുക്കി ജാക്സന്‍ യാത്രയായ രാത്രി, ഡോക്ടര്‍ മുറെയുടെ സേവനം ഉണ്ടായിരുന്നില്ല.

ജാക്സന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു വന്നതു മുതല്‍ മുറെ സംശയത്തിന്റെ നിഴലിലായി. പ്രൊപ്പോഫോള്‍ അടക്കമുള്ള കടുത്ത പെയ്ന്‍ കില്ലറുകള്‍ ജാക്സന്റെ ശരീരത്തില്‍ കലര്‍ന്നിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ജാക്സന്റെ മുറിയില്‍ നിന്നു കിട്ടിയ മുറെയുടെ ബാഗാണ് സംശയം ഇരട്ടിപ്പിച്ചത്. ഈ ബാഗില്‍ അനസ്തേഷ്യക്കുള്ള മരുന്നുകള്‍ ഉണ്ടായിരുന്നു. രാത്രിയില്‍ ഉറക്കമില്ലാതെ തനിക്ക് മാനസികപ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്ന ജാക്സന്‍ അറിയിച്ചപ്പോഴാണ് പ്രൊപ്പോഫോള്‍ പോലെയുള്ള മരുന്നുകള്‍ നല്‍കിയതെന്ന് മുറെ നേരത്തെ സമ്മതിച്ചിരുന്നു.

എന്നാല്‍ കടുത്ത മരുന്നുകള്‍ കൊടുത്ത് ജാക്സനെ ഉറക്കുകയായിരുന്നുവെന്ന് മുറെ ആരോടും പറഞ്ഞിരുന്നില്ല. ജാക്സനെ ഏറ്റവും ഒടുവില്‍ ജീവനോടെ കണ്ടത് ഡോ.മുറെയാണ്. അന്നു രാത്രി ജാക്സനെ ഉറക്കിയിട്ടാണ് മുറെ പോയത്. പിന്നെ ജാക്സന്‍ ഉണര്‍ന്നില്ല. താന്‍ നിപരാധിയാണെന്നു മുറെ ഉറപ്പിച്ചു പറയുന്നു. തുടര്‍ന്ന് ജോ ജാക്സന്‍ മുറെയ്ക്ക് എതിരായ കേസ് പിന്‍വലിച്ചിരുന്നു.

മൈക്കിള്‍ ജാക്സന്റെ ഒമ്പതാം ചരമ വാര്‍ഷികത്തിനു രണ്ടു ദിവസത്തിന് ശേഷമാണ് പിതാവ് ജോ ജാക്സന്‍ മരണം. പ്രശസ്ത ഗായിക ജാനറ്റ് ജാക്സണ്‍ മകളാണ്.

ജോയും മൈക്കിള്‍ ജാക്സനും തമ്മിലുള്ള ബന്ധം അത്ര മെച്ചപ്പെട്ടതായിരുന്നില്ല. ജീവിതത്തില്‍ പരുക്കനായിരുന്ന ജോയില്‍നിന്നു, തനിക്കു ക്രൂര പീഡനമേല്‍ക്കേണ്ടിവന്നിരുന്നതായി മൈക്കിള്‍ ജാക്സണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പിതാവിനോടുള്ള രൂപസാദൃശ്യം മാറ്റാനാണ് നിരവധി പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയനായി മൈക്കിള്‍ ജാക്സണ്‍ രൂപമാറ്റം വരുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1965ല്‍ ജോ ഒരു സംഗീത ബാന്‍ഡ് ആരംഭിച്ചിരുന്നു. ഈ സംഗീത ബാന്‍ഡിലൂടെയാണ് മൈക്കിള്‍ ജാക്സന്റെ പ്രതിഭ ലോകം അറിയുന്നതും. ആദ്യമായി അച്ഛന്റെ ബാന്‍ഡില്‍ പാടുമ്പോള്‍ ഏഴു വയസ്സായിരുന്നു അദ്ദേഹത്തിന്.

അതേസമയം, സംഗീത ചക്രവര്‍ത്തി മൈക്കിള്‍ ജാക്സണെ കൊലപ്പെടുത്തിയതാണെന്ന് മകള്‍ പാരിസ് ജാക്സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റോളിങ് സ്റ്റോണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പാരിസ് ഇക്കാര്യം പറഞ്ഞത്.

ഡോക്ടറായിരുന്ന കോണ്‍റാഡ് മുറേ അധികമരുന്നുകളാണ് പിതാവിന് നല്‍കിയിരുന്നത് എന്നറിയാം. പക്ഷേ കൊലപാതകം മറ്റാരൊക്കെയോ ആസൂത്രണം ചെയ്ത് വിദഗ്ധമായി നടപ്പിലാക്കിയതാണ്. അതിനു പിന്നില്‍ വലിയ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ട്. കുടുംബത്തിലുള്ളവര്‍ക്കും അദ്ദേഹത്തിന്റെ അടുത്ത ഫാന്‍സിനും ഇക്കാര്യം അറിയാം. പാരിസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular