യൂട്യൂബില്‍ നിന്നേ നിങ്ങള്‍ക്കത് എടുത്തു മാറ്റാന്‍ സാധിക്കൂ, ആസ്വാദകരുടെ ഹൃദയത്തില്‍ ആ ഗാനം എപ്പോളും ഉണ്ടാകും’. ജിമ്മിക്കിക്കമ്മല്‍ ഗാനം പിന്‍വലിച്ചതിന്റെ വീശദീകരണവുമായി ഷാന്‍ റഹ്മാന്‍

കൊച്ചി:ലോകമൊട്ടാകെ ചുവടുവെച്ച മലയാള ഗാനം ‘ജിമ്മിക്കിക്കമ്മല്‍’ഗാനം യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായത് കഴിഞ്ഞ ദിവസമായിരുന്നു. മോഹന്‍ലാല്‍ നായകനായെത്തിയ ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ കോപ്പി റൈറ്റാണ് നിലവിലെ വില്ലന്‍. ഒരു സ്വകാര്യ ചാനലാണ് ചിത്രത്തിന്റെ കോപ്പി റെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഗാനം യൂട്യൂബില്‍ അപ്ലോഡ് ചെയ്തത് മറ്റൊരു സ്വകാര്യ കമ്പനി ആയിരുന്നു. ഇതിനെതിരെ ചാനല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.എന്നാല്‍ ഇതിനെതിരെ ഗാനത്തിന്റെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഈ ഗാനത്തിന്റെ വീഡിയോ യുട്യൂബില്‍ നിന്ന് മാത്രമേ എടുത്തു മാറ്റാന്‍ സാധിക്കുള്ളുവെന്നും ആസ്വാദകരുടെ ഹൃദയത്തില്‍ ജിമിക്കി കമ്മല്‍ എന്ന ഗാനം എന്നും നിലകൊള്ളുമെന്നും ഷാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷാന്‍ റഹ്മാന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

‘ജിമിക്കി കമ്മല്‍ നീക്കം ചെയ്യപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ നിരവധി പേര്‍ എന്നോട് ആവശ്യപ്പെട്ടു. 80 മില്യണോ അതിനു മുകളിലോ ആളുകളാണ് ഇതുവരെ കണ്ടത്. കൃത്യമായ കണക്ക് ഓര്‍മയില്ല. കോപ്പി റൈറ്റ് പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്. ഒരു സ്വകാര്യ ചാനല്‍ ഈ സിനിമയുടെ പകര്‍പ്പാവകാശം ഏറ്റെടുത്തതാണ് ഇതിന് കാരണമെന്നും അറിയുന്നു. ഈ വിഷയത്തെ പറ്റി എന്റെ അഭിപ്രായം ഇതാണ്.

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിഡിയോ ആണ് ജിമിക്കി കമ്മല്‍. വെറും ഒരു ബിസിനസ് കരാറിന്റെ ഭാഗമായാണ് ഇപ്പോള്‍ യുട്യൂബില്‍ നിന്ന് ആ വീഡിയോ എടുത്തുമാറ്റിയത്. ‘മാണിക്യ മലരായ പൂവി’ എന്ന ഗാനമാണ് ജിമിക്കി കമ്മലിന് ശേഷം ഇത്രയധികം ശ്രദ്ധ ആകര്‍ഷിച്ചത്. 74 മില്യണ്‍ ആളുകള്‍ ഇപ്പോള്‍ ഈ ഗാനം കണ്ടു കഴിഞ്ഞു. ഉടന്‍ തന്നെ ആ ഗാനം ജിമിക്കി കമ്മലിന്റെ റെക്കോര്‍ഡിലേക്ക് എത്തും. എന്നാല്‍ ഇപ്പോഴത്തെ വിഷയം അതല്ല. ഈ ലോകം മുഴുവന്‍ ചുവടു വച്ച ജിമിക്കി കമ്മല്‍ എന്ന ഗാനം മലയാളിയുടെ അഭിമാനമായിരുന്നു. യൂട്യൂബില്‍ നിന്നേ നിങ്ങള്‍ക്കത് എടുത്തു മാറ്റാന്‍ സാധിക്കൂ, ആസ്വാദകരുടെ ഹൃദയത്തില്‍ ആ ഗാനം എപ്പോളും ഉണ്ടാകും’.

Similar Articles

Comments

Advertismentspot_img

Most Popular