അഭിമന്യുവിനെ കൊലപ്പെടുത്തിയത് പതിനഞ്ചംഗ സംഘം,പതിനാല് പേരും കോളജിന് പുറത്തുനിന്നുള്ളവര്‍: കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണ് കൃത്യം നിര്‍വഹിച്ചത്; എഫ്ഐആര്‍ പുറത്ത്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് പതിനഞ്ചംഗ സംഘമെന്ന് എഫ്ഐആര്‍. ഇതില്‍ പതിനാല് പേരും കോളജിന് പുറത്തുനിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലനടത്തിയ ആളേയും അന്വേഷണസംഘം തിരിച്ചറിഞ്ഞു. കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണ് കൃത്യം നിര്‍വഹിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തര്‍ക്കം തുടങ്ങിയ സമയത്ത് ആറംഗസംഘമാണ് ആദ്യമെത്തിയത്. ഇതിന് ശേഷം മറ്റുള്ളവരെത്തി. ഇവര്‍ ക്യാമ്പസിനകത്ത് കയറണെന്ന് ആവശ്യമുന്നയിച്ചിരുന്നു.

കൊലയ്ക്ക് മുന്നോടിയായി ക്യാമ്പസ് അക്രമിസംഘം രണ്ട് തവണ കോളജ് പരിസരത്തെത്തി. ഇത് കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്ന നിഗമനം ശക്തിപ്പെടുത്തുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.അഭിമന്യു വധവുമായി ബന്ധപ്പെട്ട് ഇന്ന് നാല് എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പെരുമ്പാവൂര്‍ ഓഫീസില്‍ പൊലീസ് തെരച്ചില്‍ നടത്തുകയാണ്. ജില്ലാ പ്രസിഡന്റ് ഫറൂഖ്, സെക്രട്ടറി ഷൗക്കത്ത് എന്നിവരെ കരുതല്‍ തടങ്കലിലാക്കി. എറണാകുളം റൂറല്‍ പൊലീസാണ് നടപടിയെടുത്തത്.

അതേസമയം കേസില്‍ പിടിയിലായനവര്‍ക്ക് എതിരെ യുഎപിഎ ചുമത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി. ഇതിനായി ഡിജിപി അഡ്വക്കേറ്റ് ജനറലിനെയും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിനെയും സന്ദര്‍ശിച്ചു. അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡിജിപി നേരത്തെ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular