ചങ്ങനാശേരിയില്‍ ദമ്പതികളുടെ ആത്മഹത്യയില്‍ വ്യാപക പ്രതിഷേധം; ഇന്ന് ഹര്‍ത്താല്‍; എസ്‌ഐയെ സ്ഥലംമാറ്റി; ‘അവന്‍ ചത്താലും എനിക്കൊന്നുമില്ലെന്ന് സിപിഎം നേതാവ്

ചങ്ങനാശേരി: പൊലീസ് ചോദ്യം ചെയ്തു വിട്ട ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചങ്ങനാശേരിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സിപിഎം നഗരസഭാംഗത്തിന്റെ പരാതിയെ തുടര്‍ന്ന് ചങ്ങനാശേരി പൊലീസ് ചോദ്യം ചെയ്തു വിട്ട ദമ്പതികളെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയില്‍ സുനില്‍ കുമാര്‍, ഭാര്യ രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. പൊലീസ് മര്‍ദനത്തിലെ മനോവിഷമം മൂലമാണു ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് ചങ്ങനാശേരി താലൂക്കില്‍ ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തത്.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. സംഭവം വിവാദമായതിനു പിന്നാലെ ചങ്ങനാശേരി എസ്‌ഐ ഷമീര്‍ ഖാനെ സ്ഥലം മാറ്റി. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിക്ക് അന്വേഷണച്ചുമതല നല്‍കി. കോട്ടയം മെഡിക്കല്‍ കോളജില്‍ പൊലീസ് സര്‍ജന്മാരുടെ സംഘം ദമ്പതികളുടെ പോസ്റ്റ് മോര്‍ട്ടം നടത്തും. ആര്‍ഡിഒയുടെ സാന്നിധ്യത്തിലായിരിക്കും ഇത്.
ചങ്ങനാശേരി പൊലീസ് സ്‌റ്റേഷനിലേക്കു യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചങ്ങനാശേരി ആശുപത്രിയിലും പൊലീസ് സ്‌റ്റേഷന്‍ പരിസരത്തും സംഘര്‍ഷാവസ്ഥയാണ്. സംഭവത്തില്‍ സ്വര്‍ണം തിരികെ വാങ്ങി നല്‍കാനായി പൊലീസ് ഇടനിലക്കാരന്റെ ജോലിയാണു ചെയ്തതെന്നു മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതു സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണപ്പണിക്കാരനായ സുനില്‍ സിപിഎം കൗണ്‍സിലര്‍ സജി കുമാറിന്റെ ആഭരണ നിര്‍മാണ ശാലയിലാണു ജോലി ചെയ്യുന്നത്. ഇവിടെനിന്നു സ്വര്‍ണം മോഷണം പോയി എന്ന പരാതിയില്‍ തിങ്കളാഴ്ച സുനിലിനെ പൊലീസ് വിളിപ്പിച്ചു. രേഷ്മയ്‌ക്കൊപ്പമാണ് സുനില്‍ സ്‌റ്റേഷനില്‍ എത്തിയത്. ഇവിടെവച്ചു പൊലീസ് മര്‍ദിച്ചു കൊല്ലാറാക്കിയെന്ന് ബന്ധു അനിലിനോട് സുനില്‍ പറഞ്ഞിരുന്നു.

തിങ്കളാഴ്ച 12 മണിക്കൂര്‍ ചോദ്യം ചെയ്തതായാണു പറയുന്നത്. രാത്രി ഒന്‍പതോടെയാണു വിട്ടയച്ചത്. ബുധനാഴ്ച വൈകിട്ടു നാലു മണിക്കകം സ്വര്‍ണം തിരികെ എത്തിക്കണമെന്നും പൊലീസ് അന്ത്യശാസനം നല്‍കി. 75 പവന്‍ സ്വര്‍ണമുണ്ടായിരുന്നതായാണു പറയുന്നത്. സ്വര്‍ണം നല്‍കിയില്ലെങ്കില്‍ എട്ടു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു.

കാണാതായ ഓരോ ആഭരണത്തിന്റെയും എണ്ണം പറഞ്ഞായിരുന്നു മര്‍ദനമെന്നും ബന്ധു പറയുന്നു. സജി കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സജിയും ഭീഷണിപ്പെടുത്തിയതായി ബന്ധു പറഞ്ഞു. പൊലീസ് സ്‌റ്റേഷന്‍ വിട്ടതോടെ മനോവിഷമത്തിലായിരുന്നു സുനില്‍. ആത്മഹത്യ ചെയ്യുന്നതിനു മുന്‍പായി സുനില്‍കുമാര്‍ അനിലിനെ കാണാന്‍ വന്നിരുന്നു. എന്തു ചെയ്യുമെന്നു ചോദിച്ചു. സജിയോടു ചോദിക്കട്ടേയെന്നു പറഞ്ഞു.

വീട്ടില്‍ പോയി അല്‍പസമയം കഴിഞ്ഞപ്പോള്‍ സുനില്‍ വിളിച്ചു. കത്ത് എഴുതിവച്ചിട്ടുണ്ടെന്നു മാത്രം പറഞ്ഞു. തുടര്‍ന്ന് സജിയെ വിളിച്ച് കാര്യം പറഞ്ഞെങ്കിലും ‘അവന്‍ ചത്താലും എനിക്കൊന്നുമില്ല. അവന്‍ പേടിപ്പിക്കാന്‍ ചെയ്യുന്നതാണ് ഇതെല്ലാം’ എന്നായിരുന്നു പ്രതികരണം. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ വൈകിട്ട് മൂന്നു മണിയോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular