ആക്രമണത്തിനിരമായ നടിയേയും മുന്‍ ഭാര്യ മഞ്ജുവിനേയും ബുദ്ധിമുട്ടിക്കാനാണ് ദിലീപിന്റെ ശ്രമം; സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിയായ ദിലീപിന് അവകാശമില്ലെന്ന് സര്‍ക്കാര്‍. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ഹര്‍ജിക്ക് പിന്നിലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. പല ആവശ്യങ്ങള്‍ ഉന്നയിച്ച് നിരന്തരം കോടതിയെ സമീപിക്കുകയാണ് ദിലീപ്. ഇത് വിചാരണ നീട്ടാനുള്ള തന്ത്രമാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിന് ഈ മാസം 23ലേക്ക് മാറ്റി.

കേസിലെ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് ശ്രമിക്കുന്നു. സി.ബി.ഐ അന്വേഷണം എന്ന ആവശ്യവും ഇത് ലക്ഷ്യമിട്ടാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിക്ക് അവകാശമില്ല. രേഖകള്‍ കിട്ടിയില്ലെന്നു പറഞ്ഞ് ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതും വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമാണ്. ഇതിനകം വിവിധ ആവശ്യങ്ങളുമാി ദിലീപ് 11 ഹര്‍ജികള്‍ വിവിധ കോടതികളില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ആക്രമണത്തിനിരമായ നടിയേയും മുന്‍ ഭാര്യ മഞ്ജുവാര്യരേയും ബുദ്ധിമുട്ടിക്കാനാണ് ദിലീപിന്റെ ശ്രമം. ഇവര്‍ക്കെതിരെ ദിലീപ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ആരോപണങ്ങള്‍ക്ക് വേണ്ടിയുള്ള ആരോപണങ്ങളാണിത്. ഒന്നിനും ഒരു തെളിവുമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം ദിലീപിനെ ‘അമ്മ’ സംഘടനയിലേക്ക് തിരിച്ചെടുത്തത് അതീവ രഹസ്യമായിട്ടാണെന്ന് നടി രമ്യ നമ്പീശന്‍ ആരോപിച്ചു. തീരുമാനങ്ങള്‍ എക്സിക്യൂട്ടീവ് അംഗങ്ങളെ അറിയിക്കേണ്ടതാണ്. നേരത്തെ എടുത്ത തീരുമാനമാണെങ്കില്‍ എന്തുകൊണ്ട് അറിയിച്ചില്ല?. സംഘടനയില്‍ ചിലര്‍ മാത്രം തീരുമാനം എടുക്കുകയാണ്. നടിമാരെ അപഹസിച്ച ഗണേഷ് കുമാറിനെതിരെയും രമ്യ നമ്പീശന്‍ തുറന്നടിച്ചു. ഗണേഷിന്റെ വാക്കുകള്‍ മറുപക്ഷത്തിന്റെ നിലവാരമാണ് കാണിക്കുന്നതെന്നും രമ്യ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

നടന്‍ സിദ്ധിഖ് മാദ്ധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും രമ്യ ആരോപിച്ചിരുന്നു. ദിലീപിനെ താരസംഘടനയായ എ.എം.എം.എയില്‍ നിന്നും പുറത്താക്കിയ നടപടി രമ്യ കൂടി പങ്കെടുത്ത കമ്മിറ്റിയാണ് മരവിപ്പിച്ചതെന്ന സിദ്ധിഖിന്റെ പ്രസ്താവനയ്ക്കെതിരെയാണ് അവര്‍ രംഗത്തെത്തിയത്.

ആ യോഗത്തില്‍ താനും പൃഥ്വിരാജും പങ്കെടുത്തിട്ടില്ല. യോഗം ഉണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും ചിത്രീകരണത്തിരക്ക് ഉണ്ടായിരുന്നതിനാല്‍ എത്താന്‍ സാധിച്ചില്ല. യോഗം കഴിഞ്ഞതിന് ശേഷമുള്ള തീരുമാനങ്ങളും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇവര്‍ നടത്തുന്ന പ്രസ്താവനകള്‍ മാദ്ധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും രമ്യ പറഞ്ഞു.

സംഘടനയെ പിളര്‍ത്തണം എന്നൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. രാജിവച്ചത് അതുകൊണ്ടല്ല. എന്നാല്‍ സംഘടനയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular