പ്രിയ വാര്യറുടെ കണ്ണിറുക്കല്‍ ഇത്തവണ ഏറ്റില്ല; മഞ്ചിന്റെ പരസ്യം പിന്‍വിലിച്ചു; ഒരു അഡാര്‍ ലവും പ്രതിസന്ധിയിലെന്ന് സൂചന

അഡാര്‍ ലവ് എന്ന സിനിമയിലെ ഒറ്റ പാട്ടുസീന്‍ കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പരസ്യം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്നാണ് നിര്‍മാതാക്കള്‍ വിലയിരുത്തുന്നത്. മാത്രമല്ല പ്രിയയുടെ അഭിനയത്തിലും നിര്‍മാതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

പരസ്യത്തിലെ രംഗം ചിത്രീകരിക്കാന്‍ പ്രിയയ്ക്കു വേണ്ടി മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ എടുത്തതായി നിര്‍മാതാക്കളോടടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. പ്രിയയുടെ അഡാര്‍ ലവിലെ പാട്ട് സീനിലെ കണ്ണിറുക്കല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗിലേക്ക് പ്രിയ കടന്നത്. ഇതിനെ തുടര്‍ന്നാണ് പ്രിയ മഞ്ചിന്റെ പരസ്യത്തില്‍ അഭിനയിച്ചത്. 20 ലക്ഷം രൂപ പ്രതിഫലമായി വാങ്ങിയ പ്രിയയുടെ പരസ്യം നിരവധി ഭാഷകളില്‍ നിര്‍മാതാക്കള്‍ അവതരിപ്പിച്ചിരുന്നു.

അതേസമയം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കെ പ്രതിസന്ധിയിലാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മാണിക്യമലരായ പൂവി എന്ന പാട്ടിലൂടെ വൈറല്‍ ഹിറ്റായി മാറിയ പ്രിയാ വാര്യര്‍ക്ക് ഇനിയും പ്രാധാന്യം നല്‍കണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം നിരസിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായതെന്ന് ഒമര്‍ ലുലു പറഞ്ഞു. തന്റെ കഥയില്‍ നായികയായി നിശ്ചയിച്ചിരുന്നത് നൂറിനെയാണ്.

പ്രിയയും റോഷനും മിടുക്കരാണെന്ന് കണ്ടതോടെ അവര്‍ക്ക് ചെറുതായി പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് പാട്ട് വൈറലായത്. ഇതോട് കൂടി പ്രിയക്കും റോഷനും കുറച്ചുകൂടി പ്രാധാന്യം നല്‍കുന്ന തരത്തില്‍ തിരക്കഥ തന്നെ മാറ്റി എഴുതി. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാതാവ് ആവശ്യപ്പെടുന്നത് പൂര്‍ണമായും പ്രിയക്ക് പ്രാധാന്യം നല്‍കണമെന്നാണെന്നും ഒമര്‍ലുലു പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് തുടര്‍ പ്രതികരണങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ വാലക്കുഴി പറഞ്ഞു.

തിരക്കഥ മാറ്റി എഴുതാനായി സിനിമ നിര്‍ത്തിവെച്ചിട്ട് പിന്നീട് ഇതുവരെ തുടങ്ങാന്‍ സാധിച്ചിട്ടില്ല. 240 ദിവസങ്ങള്‍ ഇപ്പോള്‍ ഷൂട്ടിങ്ങിനായി ചെലവാക്കി. 40 ശതമാനം മാത്രമാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയായിരിക്കുന്നത്. രണ്ട് കോടി രൂപയ്ക്ക് താഴെ ബജറ്റ് പറഞ്ഞ് തുടങ്ങിയ സിനിമ 3.50 കോടി രൂപയ്ക്ക് മുകളിലായി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഔസേപ്പച്ചന്‍ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയിരിക്കുന്നത്.

സിനിമ തുടങ്ങുന്നതിന് മുന്‍പ് സിനിമയില്‍നിന്ന് കിട്ടുന്ന ലാഭ വിഹിതം പങ്കിടുന്നത് സംബന്ധിച്ച് ഒമര്‍ ലുലുവും ഔസേപ്പച്ചനും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, ലാഭവിഹിതം നല്‍കാനാവില്ലെന്ന നിലപാടാണ് ഇപ്പോള്‍ ഔസേപ്പച്ചന്‍ സ്വീകരിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ സംഘടന ഇടപെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ സംവിധായകന് പ്രോഫിറ്റ് ഷെയര്‍ എന്ന കീഴ്വഴക്കം മലയാളത്തിലില്ലെന്ന നിലപാടാണ് നിര്‍മ്മാതാക്കളുടെ സംഘടന അംഗങ്ങള്‍ മുന്നോട്ടു വെച്ചത്. അടുത്ത മാസം 15ാം തിയതി ഒമറിനെയും ഔസേപ്പച്ചനെയും ഉള്‍പ്പെടുത്തി ഒത്തുതീര്‍പ്പ് ചര്‍ച്ച വിളിച്ചിട്ടുണ്ട്. അന്ന് സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി നല്‍കാമെന്നാണ് ഒമര്‍ പറഞ്ഞിരിക്കുന്നത്. അന്നത്തെ ചര്‍ച്ചയ്ക്ക് ശേഷമെ സിനിമയുടെ മുന്നോട്ടുള്ള പോക്ക് സംബന്ധിച്ച് തീരുമാനം ആകുകയുള്ളു.

Similar Articles

Comments

Advertismentspot_img

Most Popular