മോഹന്‍ലാല്‍ പങ്കെടുക്കാതിരുന്ന യോഗത്തില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചത് സിദ്ധിഖ്; ദിലീപിനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍!!!

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി യോഗത്തില്‍ അവതരിപ്പിച്ചതാണെന്ന് വിവരം. യോഗത്തിന്റെ തലേദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നില്ല. സിദ്ധിഖാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. തുടര്‍ന്ന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം കൈകൊള്ളുകയായിരിന്നു. അജണ്ടയില്‍ ഇല്ലാത്ത ഈ വിഷയം യോഗത്തില്‍ അവതരിപ്പിക്കാന്‍ ആളെ ഏര്‍പ്പെടുത്തിയത് ദിലീപ് തന്നെയാണെന്നാണ് സൂചന. അതനുസരിച്ചാണ് പിറ്റേദവസം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ നടന്നതെന്ന് അമ്മയുമായി ബന്ധപ്പെട്ട ചിലര്‍ നല്‍കുന്ന സൂചന.

നടി ഊര്‍മിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം യോഗത്തില്‍ ചോദിച്ചത്. ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ എന്ന് എല്ലാവര്‍ക്കും അറിയണമായിരുന്നു. എന്നാല്‍ ആര്‍ക്കും ചോദിക്കാന്‍ ധൈര്യമില്ല. അങ്ങനെയാണ് താന്‍ ആ ചോദ്യം ചോദിച്ചതെന്നാണ് ഊര്‍മിള ഉണ്ണി പറഞ്ഞത്.

അമ്മയില്‍ നടന്ന കാര്യം ഊര്‍മിള പറഞ്ഞത് ഇങ്ങനെ:

ഇനി ചോദ്യമുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍ എല്ലാവരും കൂടി ദിലീപിന്റെ കാര്യം ഉന്നയിക്കണമെന്ന് നിര്‍ബന്ധിച്ചു. ഇത് ചോദിക്കാന്‍ എഴുന്നേറ്റ് നിന്നപ്പോള്‍ വേദിയിലേക്ക് കയറി വന്ന് മൈക്കില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. വേദിയില്‍ കയറിയ ഞാന്‍ ഒറ്റക്കാര്യമാണ് ചോദിച്ചത്, ‘നമ്മുടെ സംഘടന ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്’ എന്നാണ്.

ദിലീപിന്റെ കാര്യത്തില്‍ സംഘടനയുടെ തീരുമാനം എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന ചോദ്യത്തെ കയ്യടികളോടെയാണ് അവിടെ ഉണ്ടായിരുന്നവര്‍ സ്വീകരിച്ചത്. വൈകുന്നേരം ചേരുന്ന നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കാമെന്ന മറുപടിയും ലഭിച്ചു.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടോയെന്ന ചോദ്യത്തിന് ആരും ഒന്നും പറഞ്ഞില്ല. എല്ലാവരും മിണ്ടാതെ ഇരുന്നു. എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കണം എന്ന അഭിപ്രായമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എല്ലാവരും കയ്യടിച്ചു. പത്രക്കാരുടെ ഭാഷയില്‍ കയ്യടിച്ച് പാസാക്കി എന്ന് വേണമെങ്കില്‍ പറയാം.

ദിലീപിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടത് ഞാനാണെന്ന വാര്‍ത്ത വന്നതിന് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി മോശം കമന്റുകള്‍ വന്നു. അതിനോട് പ്രതികരിക്കാന്‍ താല്‍പര്യമില്ല. എന്തെങ്കിലും അഭിപ്രായം പറയാന്‍ പലര്‍ക്കും പേടിയാണ്. വീട്ടുകാര്‍ നിരുത്സാഹപ്പെടുത്തും. എനിക്ക് പക്ഷേ, എന്റെ കുടുംബം മുഴുവന്‍ പിന്തുണയും തരുന്നുണ്ട്. ഞാന്‍ മീറ്റിങില്‍ പറഞ്ഞതിന്റെ വീഡിയോ ആരും എടുത്തിരുന്നില്ല. അതുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഷെയര്‍ ചെയ്യുമായിരുന്നു. അതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാകുമായിരുന്നു.

ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് ആരും ചര്‍ച്ച ചെയ്തില്ല. ആ കുട്ടിയുടെ പേര് പോലും ആരും പരാമര്‍ശിച്ചില്ല. അവര്‍ ഇപ്പോള്‍ വിവാഹിതയായി നല്ല ജീവിതം നയിക്കുകയല്ലേ. അവരെ എന്തിന് ശല്യം ചെയ്യണം എന്ന് കരുതിക്കാണും. അവരെ ആരും പുറത്തിക്കിയിട്ടില്ലല്ലോ. പിന്നെ, കേസിന്റെ കാര്യങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടല്ലോ. അതുകൊണ്ടാവണം ആരും ആ വിഷയം സംസാരിച്ചില്ല.

യോഗത്തില്‍ ആരും ഡബ്ല്യുസിസിയെക്കുറിച്ചും ഒന്നും സംസാരിച്ചില്ല. നേരത്തെ സംഘടന രൂപീകരിക്കപ്പെട്ടതിന് ശേഷം അന്നത്തെ പ്രസിഡന്റ് ഇന്നസെന്റ് സംഘടനക്ക് പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു. അതൊരു തെറ്റായ സംഘടനയല്ല. അമ്മയില്‍ നിന്ന് പിരിഞ്ഞ് പോയി രൂപീകരിച്ചതുമല്ല. സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒന്നാണ് അത്. അല്ലാതെ വെറുതെ വഴക്ക് ഉണ്ടാക്കാന്‍ ഒരു പാര്‍വതിയും ഒരു മഞ്ജു വാര്യരും ശ്രമിച്ചിട്ടില്ല.

എന്നാല്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് ശരിയായില്ലെന്ന് വാണി വിശ്വനാഥ് പറഞ്ഞു. ഭര്‍ത്താവ് ബാബുരാജ് കൂടി ഉള്‍പ്പെട്ട കമ്മിറ്റി എടുത്ത തീരുമാനത്തിനെതിരെ വാണി രംഗത്തെത്തിയിരിക്കുന്നത്. ദിലീപ് ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. അതുകൊണ്ട് കുറ്റവിമുക്തനായതിന് ശേഷം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്താല്‍ മതിയായിരുന്നു. പുതിയ നേതൃത്വത്തിന്റെ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും വാണി പറഞ്ഞു.

അമ്മയുടെ യോഗത്തില്‍ ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ പങ്കെടുക്കണമായിരുന്നു. അവര്‍ അമ്മയുടെയും അംഗങ്ങളാണല്ലോ. എന്ത് പറയാനുണ്ടെങ്കിലും അവര്‍ യോഗത്തിനകത്ത് പറയാമായിരുന്നു. മാറി നില്‍ക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും വാണി കൂട്ടിച്ചേര്‍ത്തു.
ബാബുരാജും ചേര്‍ന്നാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തതെങ്കില്‍ അത് തെറ്റ് തന്നെയാണ്. ഈ വിഷയത്തില്‍ കുടുംബം എന്നൊന്നും ഇല്ല. തെറ്റ്, തെറ്റ തന്നെയാണ്. വാണി വിശ്വനാഥ് പറഞ്ഞു.

അതേസമയം മലയാള സിനിമയില്‍ ഫാന്‍സിന്റെ അതിക്രമങ്ങള്‍ തുടങ്ങുന്നത് നടന്‍ ദിലീപിന്റെ കടന്നുവരവോടെയെന്ന് സംവിധായകന്‍ ആഷിഖ് അബു പ്രതികരിച്ചു. ഫാന്‍സുകാരെ നിയന്ത്രിക്കുന്ന പവര്‍ഹൗസുകള്‍ സിനിമയില്‍ ഭീകരത വളര്‍ത്തുകയാണെന്നും ആഷിഖ് അബു പറഞ്ഞു.
താരങ്ങളുടെ ഫാന്‍സുകള്‍ ആദ്യം പരസ്പരംപോരടിച്ചു. ഇപ്പോള്‍ അവരെല്ലാം ഒരുമിച്ച് നിന്ന് വനിതാ താരങ്ങള്‍ക്കെതിരെ ആക്രമണം നടത്തുകയാണ്. നടി പാര്‍വതി ആക്രമണത്തിന് ഇരയായപ്പോള്‍ എല്ലാവരും നോക്കി നിന്നു- ആഷിഖ് അബു പറഞ്ഞു.

ചലച്ചിത്ര താരസംഘടനയായ എ.എം.എം.എയുടെ ജനറല്‍ ബോഡി യോഗത്തിന് മുന്‍പുളള ദിവസങ്ങളില്‍ പ്രമുഖ നടന്മാരുടെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. ഹപ്രവര്‍ത്തക കൂടിയായ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസിലെ പ്രതിയായ ദിലീപിന് അനുകൂലമായി കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് നമ്പരുകള്‍ നിരീക്ഷിച്ചത്.

അമ്മയിലേക്കുളള ദിലീപിന്റെ തിരിച്ചുവരവിന് ഒരു നിര്‍മ്മാതാവും സംവിധായകനും ചരട് വലിച്ചതായി ഫോണ്‍കോളുകള്‍ നിരീക്ഷിച്ചതില്‍ നിന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത് സാക്ഷികളുടെ മൊഴികള്‍ വിചാരണഘട്ടത്തില്‍ പ്രൊസിക്യൂഷന് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ വേഗത്തില്‍ സാക്ഷി വിസ്താരം ആരംഭിക്കാനാണ് പ്രൊസിക്യൂഷന്റെ ശ്രമം.

അതേസമയം ദീലിപിനെ തിരിച്ചെടുത്തത് പുനഃപരിശോധിക്കണമെന്നും എക്സിക്യൂട്ടിവ് വിളിക്കണമെന്നും ആവശ്യപ്പെട്ട് രേവതിയടക്കം മൂന്നു നടിമാര്‍ അമ്മയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ലണ്ടനില്‍ ഷൂട്ടിങ്ങിലുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷം വിമന്‍ സിനിമാ കലക്ടീവുമായി ചര്‍ച്ചനടത്തും. അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ ശത്രുക്കളല്ലെന്നും നിലവിലെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം വിളിക്കുമെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ദിലീപ് സംഘടനയ്ക്കയച്ച കത്ത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular