മെസ്സി, റോഹോ കൊടുങ്കാറ്റ് ആഞ്ഞുവീശി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ആരാധകരുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടു. ലയണല്‍ മെസ്സി, മാര്‍ക്കോസ് റോഹോ എന്നീ വീരനായകരിലൂടെ അനിവാര്യമായ വിജയം അര്‍ജന്റീന നേടിയെടുത്തു. ഉദ്വേഗം നിറഞ്ഞ മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴ്പ്പെടുത്തിയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. മെസ്സിയുടെ മിന്നുന്ന വലംകാലന്‍ ഷോട്ടിലൂടെ നേടിയ പ്രതീക്ഷ നൈജീരിയയുടെ സമനിലഗോളിലൂടെ മങ്ങിയതിനു പിന്നാലെയാണ് റോഹോയുടെ ഗോള്‍, വിജയവും പ്രീക്വാര്‍ട്ടര്‍ യോഗ്യതയും പിടിച്ചെടുത്തത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടറിലെ എതിരാളി മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സാണ്.

14ാം മിനിറ്റിലാണ് മെസ്സി അര്‍ജന്റീനയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 51ാം മിനിറ്റില്‍ പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് വിക്ടര്‍ മോസസ് സൂപ്പര്‍ ഈഗിള്‍സിനെ ഒപ്പമെത്തിച്ചു. 86ാം മിനിറ്റിലായിരുന്നു റോഹോയുടെ വിജയഗോള്‍. 30ന് വൈകിട്ട് 7.30നാണ് അര്‍ജന്റീന ഫ്രാന്‍സിനെ നേരിടുന്നത്.

റോസ്റ്റോവില്‍ നടന്ന ഗ്രൂപ്പ് ഡിയിലെ രണ്ടാം മല്‍സരത്തില്‍, ക്രൊയേഷ്യ 2-1ന് ഐസ്ലന്‍ഡിനെ തോല്‍പിച്ചു. 53ാം മിനിറ്റില്‍ മിലന്‍ ബാഹേല്‍ജും 90ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചുമാണു ക്രൊയേഷ്യയ്ക്കായി ഗോള്‍ നേടിയത്. 76ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയില്‍നിന്നു സിഗുര്‍ദസന്‍ ഐസ്ലന്‍ഡിനായി ഗോള്‍ നേടി. ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍ ജൂലൈ ഒന്നിനു രാത്രി 11.30ന് ഡെന്മാര്‍ക്കിനെ നേരിടും.

ആദ്യപകുതിയില്‍ അര്‍ജന്റീനയുടെ സമഗ്രാധിപത്യം. രണ്ടാം പകുതിയില്‍ മിന്നുന്ന പോരാട്ടം. അര്‍ജന്റീനയ്ക്ക് എല്ലാം ഭദ്രമെന്നു തോന്നിച്ച ഘട്ടത്തില്‍ ഹവിയര്‍ മഷരാനോയുടെ വലിയ പിഴവാണ് കളി നാടകീയമാക്കിയത്. കോര്‍ണര്‍ കിക്കിനിടെ അനാവശ്യമായ ഫൗളിലൂടെ മഷരാനോ വഴങ്ങിയ പെനല്‍റ്റി നൈജീരിയയ്ക്കു പിടിവള്ളിയായി. വിക്ടര്‍ മോസസിന്റെ ഗോളില്‍ സ്‌കോര്‍ 1-1.

വിജയികളുടെ ശരീരഭാഷയോടെ ആഞ്ഞടിച്ച അര്‍ജന്റീന, ആദ്യ രണ്ടു മല്‍സരങ്ങളില്‍ നിന്നു വ്യത്യസ്തമായ ഒത്തിണക്കത്തോടെ മുന്നേറ്റങ്ങള്‍ കോര്‍ത്തിണക്കി. വലതു വിങ്ങില്‍നിന്ന് ഗബ്രിയേല്‍ മെര്‍ക്കാദോയുടെ ക്രോസില്‍ നിന്നു റോഹോ വിജയഗോള്‍ നേടിയതോടെ ഗാലറിയില്‍ ആരവവും തുടങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular