ലജ്ജിക്കുക ഭാരതമേ… ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യം ഇന്ത്യയെന്ന് സര്‍വ്വേ!!!

ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. സ്ത്രീകളുടെ പ്രശ്‌നങ്ങളും, സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദ്ഗദ്ധര്‍ക്കിടയില്‍ തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലാണ് ഇന്ത്യ ലോകത്തിന് മുന്നില്‍ തലകുനിക്കേണ്ടി വരുന്ന കണ്ടെത്തല്‍.

ഇന്ത്യയിലെ വര്‍ധിച്ച ലൈംഗികാതിക്രമങ്ങളും, ഭീഷണിയും, സ്ത്രീകള്‍ അടിമപ്പണിയ്ക്ക് നിര്‍ബന്ധിതരാവുന്നു എന്നതും, സ്ത്രീകളുടെ സുരക്ഷയ്ക്കായി യാതൊന്നും ചെയ്യുന്നില്ലെന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വര്‍ഷങ്ങളായി യുദ്ധമേഖലകളായ അഫ്ഗാനിസ്ഥാനും, സിറിയയും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയെക്കേളും മുന്നിലാണെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യക്ക് പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളാണ് അഫ്ഗാനിസ്ഥാനും സിറിയയ്ക്കും. സൊമാലിയയും സൗദി അറേബ്യയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ അമേരിക്ക മൂന്നാം സ്ഥാനത്തുണ്ട്. ഈ പട്ടികയില്‍ ഇടം പിടിക്കുന്ന ഏക പാശ്ചാത്യ രാജ്യമാണ് അമേരിക്ക.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപവും അവഹേളനവും വര്‍ധിക്കുകയാണ്, ബലാത്സംഗം, ലൈംഗിക അതിക്രമം, പീഡനം, പെണ്‍ ഭ്രൂണഹത്യ എന്നിവ വലിയ തോതില്‍ വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി കൂട്ടബലാത്സംഗത്തിനിരയായി അഞ്ച് വര്‍ഷം പിന്നിട്ടിട്ടും സ്ത്രീകള്‍ നേരിടുന്ന ഭീഷണിയെ വരുതിയിലാക്കാന്‍ ഇന്ത്യ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയും ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിരക്കാരുമായ രാജ്യം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരില്‍ നാണം കെടുകയാണെന്ന് പരിഹാസവും ഇന്ത്യയ്‌ക്കെതിരെ റിപ്പോര്‍ട്ടില്‍ ഉയരുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular