എന്ത് വിലകൊടുത്തും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും: ബിജെപി

അയോധ്യ: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ രാമക്ഷേത്ര നീര്‍മാണത്തിന് ബിജെപി തയാറെടുക്കുന്നു. അയോധ്യയില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കാനും ക്ഷേത്രനിര്‍മാണത്തിനായി ക്ഷമയോടെ കാത്തിരിക്കാനും സന്യാസിമാരോട് ആദിത്യനാഥ് അഭ്യര്‍ഥിച്ചു. അയോധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്ത് വിലകൊടുത്തും വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് അയോധ്യാ നേതാവും മുന്‍ ബി.ജെ.പി ജനപ്രതിനിധിയുമായ രാം വിലാസ് വേദാന്തിയുടെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെയാണ് ആദിത്യനാഥിന്റെ പ്രഖ്യാപനം. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ ക്ഷേത്രം തകര്‍ത്തത് ഏതെങ്കിലും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലെന്നും ബാബറി മസ്ജിദ് തകര്‍ത്തതും കോടതി ഉത്തരവു പ്രകാരമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വേദാന്തിയുടെ പ്രസംഗം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് നാം ജീവിക്കുന്നതെന്നും ജനാധിപത്യത്തിന്റെ ഓരോ ഘടകങ്ങള്‍ക്കും അതിന്റേതായ പങ്കുണ്ടെന്ന കാര്യം മനസ്സില്‍ വെച്ചുകൊണ്ടു വേണം പ്രവര്‍ത്തിക്കാനെന്നും ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രം പണിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. എന്നാല്‍ നിങ്ങള്‍ കുറച്ചു കാലംകൂടി ക്ഷമയോടെ കാത്തിരിക്കണം ആദിത്യനാഥ് സന്യാസിമാരോട് പറഞ്ഞു.

കോടതി ഉത്തരവിനെ കാത്തിരിക്കാതെ ക്ഷേത്രം നിര്‍മിക്കുമെന്ന് വേദാന്തി പ്രസ്താവിച്ചിരുന്നു. രാമന്റെ ജന്മദേശത്ത് ക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും. അതിന് കോടതി ഉത്തരവിനെ കാത്തിരിക്കില്ല. നിര്‍മാണത്തിന് കോടതി അനുവദിക്കുകയാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ മറ്റ് വഴി നോക്കും. രാമക്ഷേത്രം ഓരോ ഹിന്ദുവിന്റേയും ആവശ്യമാണ്. ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ് അവിടെ ക്ഷേത്രം ഉയരുമെന്നത്. അത് നടപ്പിലാക്കുമെന്നും വേദാന്തി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular