യുവതിയുമായി ലൈംഗിക ബന്ധം; അഞ്ച് വൈദികര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവല്ല: യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വിവാദത്തില്‍ ആരോപണ വിധേയരായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് സഭ സസ്‌പെന്റ് ചെയ്തു.
തിരുവല്ലയിലെ യുവതിയുടെ ഭര്‍ത്താവ് വൈദികര്‍ക്കെതിരേ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരേയുമാണ് താത്കാലികമായി സസ്‌പെന്റ് ചെയ്തത്.

വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു യുവതി അഞ്ച് വൈദികരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഇതുവഴി ഇവര്‍ അശ്ലീല വീഡിയോ അയക്കുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ അഞ്ചുപേര്‍ക്കും യുവതിയുമായുള്ള ബന്ധമുണ്ടെന്ന് പരസ്പരം അറിഞ്ഞിരുന്നില്ല എന്നാണറിയുന്നത്. വൈദികര്‍ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം സമയങ്ങളിലായിരുന്നു യുവതി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്.

ഡല്‍ഹി ഭദ്രാസനത്തിലെ വൈദികന്‍ യുവതിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ മതിമറന്ന് നേരിട്ട് കാണാനായി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി. ഇതനുസരിച്ച് യുവതി തിരുവല്ലയിലെ ബന്ധുക്കളോട് തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് കള്ളം പറഞ്ഞ് എറണാകുളത്തേക്ക് പോയി. അവിടെ ഒരുമിച്ച് കഴിഞ്ഞ ശേഷം ഹോട്ടല്‍ ബില്‍ അടയ്ക്കാനായി വൈദികന്‍ എത്തിയപ്പോഴാണ്‍ കുഴഞ്ഞത്. പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ലടയ്ക്കാന്‍ വൈദികന്റെ കൈയിലുണ്ടായിരുന്ന പണംകൊണ്ട് തികയില്ലായിരുന്നു. തുടര്‍ന്ന് യുവതിയുടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചാണ് പണമടച്ചത്. പണമടച്ചെന്ന കണ്‍ഫര്‍മേഷന്‍ മെസേജ് പോയത് യുവതിയുടെ ഭര്‍ത്താവിന്റെ മൊബൈലിലേക്കായിരുന്നു. തന്റെ ഭാര്യ കൊച്ചിയില്‍ ലേ മറീഡിയിന്‍ ഹോട്ടലില്‍ എന്തിന് പോയി എന്നന്വേഷിച്ചപ്പോഴാണ് വൈദികനുമായുള്ള രഹസ്യബന്ധം പുറത്തായത്. തുടര്‍ന്ന് മെത്രാപ്പൊലീത്തയെ വിവരം അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് നാട്ടിലെത്തിയ ഭര്‍ത്താവ് യുവതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റ് നാല് വൈദികരുമായും ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം കൂടി പുറത്തായത്. അഞ്ച് വൈദികരുടെ പേരുസഹിതം യുവതിയുടെ ഭര്‍ത്താവ് മെത്രാപ്പൊലീത്തയ്ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ സഭയിലെ ചില ഉന്നത നേതാക്കള്‍ ഈ വിഷയം അറിയുകയും കാതോലിക്കാ ബാവയെ നേരിട്ട് വിവരം ധരിപ്പിക്കുകയുമായിരുന്നു. ബാവ ഉടന്‍തന്നെ ഇവരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

സസ്‌പെന്‍ഷനിലായ വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആരോപണം ശരിയെന്ന് കണ്ടാല്‍ വൈദികര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് സഭാ വൃത്തങ്ങള്‍ പറഞ്ഞു. ആരോപണം വാസ്തവമല്ലെന്നും മറ്റ് ചില വിഷയങ്ങളാണ് ഇതിന് പിന്നിലെന്നുമുള്ള പ്രചാരണവും ഇതിനിടയ്ക്ക് നടക്കുന്നുണ്ട്. ആരോപണ വിധേയരായ വൈദികരുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിഷയം സഭയ്ക്ക് മുന്നിലെത്തിയത്.

ഇതിനിടെ സഭയെ ഒന്നാക നാണക്കേടാക്കിയ സംഭവത്തില്‍ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ശക്തമായ നടപടിയുണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവും രംഗത്തെത്തി. സംഭവത്തില്‍ വിശ്വാസികള്‍ക്കിടയിലും വലിയ പ്രതിഷേധമുണ്ടാവുന്നുണ്ട്. വൈദികരുടെ അവിഹിത ബന്ധം വിവരിക്കുന്ന ഭര്‍ത്താവിന്റേതെന്ന തരത്തിലുള്ള ഓഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്.

Similar Articles

Comments

Advertismentspot_img

Most Popular