താന്‍ ചാഞ്ചാട്ടക്കാരനാണെന്ന സുധീരന്റെ പരാമര്‍ശം ശരിയായില്ല,സുധീരന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ മുഖത്ത് നോക്കി ചോദിക്കുമായിരുന്നുവെന്നും കെ എം മാണി

തിരുവനന്തപുരം: രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്റെ പരാമര്‍ശത്തിനെതിരെ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി. കേരളകോണ്‍ഗ്രസിനെ വീണ്ടും മുന്നണിയില്‍ എടുത്തശേഷം നടന്ന ആദ്യ യുഡിഎഫ് യോഗത്തില്‍ തനിക്കെതിരായ വി എം സുധീരന്റെ പരാമര്‍ശത്തില്‍ കെ എം മാണി അമര്‍ഷം രേഖപ്പെടുത്തി. താന്‍ ചാഞ്ചാട്ടക്കാരനാണെന്ന സുധീരന്റെ പരാമര്‍ശം ശരിയായില്ല. സുധീരന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ മുഖത്ത് നോക്കി ചോദിക്കുമായിരുന്നുവെന്നും മാണി യുഡിഎഫ് യോഗത്തില്‍ പറഞ്ഞു. രാജ്യസഭ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മാണിയെ ധരിപ്പിച്ചു.

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിലുളള പ്രതിഷേധം തുടരുന്നുവെന്ന് വ്യക്തമാക്കി യുഡിഎഫ് യോഗത്തില്‍ നിന്നും വി എം സുധീരന്‍ വിട്ടുനിന്നു. കോണ്‍ഗ്രസുകാര്‍ക്കുണ്ടായ മുറിവുകള്‍ ഉണങ്ങിയിട്ടില്ലെന്ന് സുധീരന്‍ പ്രതികരിച്ചു.

കെ എം മാണി ചാഞ്ചാട്ടക്കാരനാണെന്നും കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമാണെന്നും പരസ്യപ്രസ്താവന വിലക്ക് ലംഘിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ വി എം സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു. സമീപകാലത്ത് മൂന്നുപാര്‍ട്ടികളുമായി വിലപേശിയ കെ എം മാണി നാളെ ബിജെപി പാളയത്തില്‍ പോകില്ലെന്ന് എന്താണുറപ്പ്. കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് അധാര്‍മികമായി നല്‍കിയത് വഴി ലോക്സഭയില്‍ ഒരു സീറ്റ് യുപിഎയ്ക്ക് കുറയുകയാണ് ചെയ്യുന്നത്. ലോക്സഭയിലുളള അംഗബലം കുറയ്ക്കാനുളള തീരുമാനം ഹിമാലയന്‍ മണ്ടത്തരമാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് മറുപടിയായാണ് മാണിയുടെ പ്രതികരണം.

Similar Articles

Comments

Advertismentspot_img

Most Popular