സരിത എസ് നായര്‍ രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടി നേതാവിന്റെ സ്ഥിരീകരണം

നാഗര്‍കോവില്‍: സോളര്‍ കേസ് പ്രതി സരിത എസ്.നായര്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. ആര്‍കെ നഗര്‍ എംഎല്‍എയായ ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ ചേരാനാണു സരിത താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം പാര്‍ട്ടിയുടെ നേതാക്കളിലൊരാളായ കെ.ടി. പച്ചമാലിനെ സരിത അറിയിച്ചു.

വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നാണുണ്ടാകുകയെന്നും അണ്ണാഡിഎംകെ എംഎല്‍എ കൂടിയായ പച്ചമാല്‍ വ്യക്തമാക്കി. കന്യാകുമാരി എംഎല്‍എയായ ഇദ്ദേഹം നിലവില്‍ ദിനകരന്‍ പക്ഷത്താണ്. മുന്‍ മന്ത്രിയുമാണ് പച്ചമാല്‍. നാഗര്‍കോവില്‍ തമ്മത്തുകോണത്തു വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ ഷാള്‍ അണിയിച്ച സരിത പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹത്തിനു പിന്നിലെ കാരണവും വ്യക്തമാക്കിയതായാണു സൂചന.

സോളര്‍ കേസില്‍ ജാമ്യം ലഭിച്ചതിനു ശേഷം സരിത പ്രവര്‍ത്തനമേഖല തമിഴ്നാട്ടിലേക്കു മാറ്റിയിരുന്നു. കന്യാകുമാരി തക്കലയില്‍ ചെറുകിട വ്യവസായത്തിനായിരുന്നു ശ്രമം. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശത്തായിരുന്നു താമസം. ഇതിനിടെ വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസില്‍ നിന്നു ചില തിരിച്ചടികള്‍ നേരിട്ടതായാണു സൂചന.

ഈ സാഹചര്യത്തിലാണു സരിത രാഷ്ട്രീയത്തിലേക്കു ചുവടു മാറുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. അണ്ണാഡിഎംകെയില്‍ നിന്നു തെറ്റിപ്പിരിഞ്ഞ ദിനകരന്‍ 2018 മാര്‍ച്ച് 15നാണു പുതിയ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം പ്രഖ്യാപിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular