കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര പിന്തുണ നല്‍കുന്നില്ല; കേരളത്തിന്റെ വികസനത്തിന് കേന്ദ്രനയം തടസമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി മോദിയെ കാണുന്നതിന് പലവട്ടം ശ്രമിച്ചു. പക്ഷേ അനുമതി നിഷേധിച്ചു. വകുപ്പുമന്ത്രിയെ കാണാനാണ് നിര്‍ദേശിച്ചത്. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ വേണ്ടത്ര ലഭിക്കുന്നില്ലെനനും കേരളത്തിന്റെ വികസനത്തിന് കേന്ദ്രനയം തടസമാകുന്നുവെന്നും പിറണായി ആരോപിച്ചു.

ജനക്ഷേമവും സമാധാനവും മുന്‍നിര്‍ത്തിയുള്ള ഭരണം ഉറപ്പാക്കാന്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിനായി. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിച്ചു. വിദേശ കമ്പനികളുടെ വിമാനം കണ്ണൂരില്‍ ഇറങ്ങുന്നതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. വിദേശ എയര്‍ലൈന്‍ കമ്പനികളുമായി ഇക്കാര്യം സംസാരിക്കുമെന്നു സുരേഷ് പ്രഭു ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും നീതിയുക്തമായി ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുകയെന്നതാണു സര്‍ക്കാരിന്റെ നയം. അടിസ്ഥാന വികസനം സാധ്യമാകണമെങ്കില്‍ കൃഷി, വ്യവസായം തുടങ്ങിയ മേഖലകള്‍ വികസിക്കണം. ഇതിനു പശ്ചാത്തല സൗകര്യ വികസനം ആവശ്യമാണ്. ഗതാഗത സൗകര്യം ഉറപ്പാക്കേണ്ടതാണു മുഖ്യം. തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. വിഴിഞ്ഞം തുറമുഖം 2020-ഓടെ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular