ജീവന് ഭീഷണിയുണ്ട്, തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി ധോണിയുടെ ഭാര്യ

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണി തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് സാക്ഷി തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത്. റാഞ്ചി മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് സാക്ഷി ധോണി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ അനുവദിക്കപ്പെട്ടാല്‍ പിസ്റ്റളോ റിവോള്‍വറോ കൈവശം വെയ്ക്കാന്‍ കഴിയും.

കൂടുതല്‍ സമയവും താന്‍ വീട്ടില്‍ തന്നെയാണ് ചിലവഴിക്കുന്നത്. ചിലപ്പോള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി പുറത്തു പോകേണ്ടി വരാറുണ്ട്. പലപ്പോഴും തനിക്ക് അരക്ഷിതമായി തോന്നാറുണ്ടെന്നും എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിനെ പ്രതിരോധിക്കാനാണ് തോക്ക് ലൈസന്‍സ് അനുവദിക്കണമെന്ന് അപേക്ഷിക്കുന്നതെന്നും അപേക്ഷയില്‍ സാക്ഷി വ്യക്തമാക്കുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനായ ധോണിക്ക് നേരത്തെ തന്നെ തോക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. 2010ലാണ് ധോണി തോക്ക് ലൈസന്‍സ് സ്വന്തമാക്കിയത്.

ജാര്‍ഖണ്ഡിലെ ധോണിയുടെ വീടിന് പ്രത്യേക പൊലീസ് സുരക്ഷിതത്വം വര്‍ഷം മുഴുവനും നല്‍കുന്നുണ്ട്. 2017ല്‍ ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനോട് തോറ്റപ്പോള്‍ ധോണിയുടെ വീടിനു നേരെ ആരാധകരുടെ ആക്രമണം ഉണ്ടായിരുന്നു. നിലവില്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ വൈ കാറ്റഗറി സുരക്ഷ ധോണിക്കുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular