പരോള്‍ അനുവദിക്കുന്നില്ല; മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതിയുമായി ബിജു രാധാകൃഷ്ണന്‍

തിരുവനന്തപുരം: പരോള്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സോളാര്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷണന്‍ മനുഷ്യാവകാശ കമ്മീഷന് ബിജു പരാതി നല്‍കി. അഞ്ച് വര്‍ഷമായി ജയിലില്‍ തുടരുകയാണ്. ഒരിക്കല്‍ പോലും പരോള്‍ ലഭിച്ചില്ലെന്നും ബിജുവിന്റെ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ജയില്‍ ഡിജിപിയോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.

ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ബിജു രാധാകൃഷ്ണന്‍. അടുത്തിടെ ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന് മുന്‍പില്‍ ബിജുവിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയ 14 പേരുള്ള പട്ടികയിലായിരുന്നു ബിജു രാധാകൃഷ്ണനും ഇടംപിടിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ബിജുവിനെ പരിശോധനയ്ക്കു വിധേയനാക്കി. വയോധികര്‍, ഗുരുതര രോഗമുള്ളവര്‍, അടിയന്തര ചികില്‍സ വേണ്ടവര്‍ എന്നീ ഗണത്തില്‍പെടുന്ന തടവുകാരെ പരിശോധിക്കാനും റിപ്പോര്‍ട്ട് നല്‍കാനുമാണു മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം ആവശ്യപ്പെടുന്നത്. സെന്‍ട്രല്‍ ജയിലുകളില്‍, തൊട്ടടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണു മെഡിക്കല്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുക.

ജയില്‍ ആശുപത്രിയിലെ ചികില്‍സ സംബന്ധിച്ച് ആക്ഷേപമുള്ള കേസുകളും ബോര്‍ഡിനു മുന്‍പില്‍ വരും. വിവിധ കേസുകള്‍ക്കായി കോടതിയില്‍ എത്തിക്കുമ്പോഴെല്ലാം തനിക്കു മാരക രോഗങ്ങളുണ്ടെന്നു ബിജു രാധാകൃഷ്ണന്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, ജയില്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പലവട്ടം നടത്തിയ പരിശോധനയില്‍ ഗുരുതരരോഗം കണ്ടെത്തിയില്ലെന്നായിരുന്നു ജയില്‍ അധികൃതര്‍ പറഞ്ഞത്.

വയറുവേദന, കാല്‍മുട്ടുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കാണ് ബിജുവിനെ മുന്‍പ് ആശുപത്രികളില്‍ എത്തിച്ചിട്ടുള്ളത്. രോഗമുണ്ടെന്നു തുടര്‍ച്ചയായി പരാതിപ്പെടുന്നതിനാലാണു മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയ പട്ടികയില്‍ ബിജുവിനെയും ഉള്‍പ്പെടുത്തിയതെന്നായിരുന്നു ജയില്‍ അധികൃതരുടെ വിശദീകരണം. സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ശിക്ഷായിളവ് ഉള്‍പ്പെടെയുള്ള ജയില്‍ ആനുകൂല്യത്തിനു പരിഗണിക്കരുതെന്നു ചട്ടമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular