പതിനാറുകാരനെ കൊലപാതകത്തിലേക്ക് നയിച്ചത് ആഡംബര ജീവിത മോഹം!!! പ്രചോദനമായത് ആക്ഷന്‍ സിനിമകള്‍; കോഴിക്കോട് യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ വഴിത്തിരവായത് ഷര്‍ട്ടിലെ ബട്ടണ്‍സ്

കോഴിക്കോട്: തനിച്ച് താമസിക്കുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ 16കാരനെ പിടികൂടാന്‍ പോലീസിന് നിര്‍ണായക തെളിവായത് ഷര്‍ട്ടിലെ ബട്ടണ്‍സ്. അരക്കിണറില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് ആമിനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് പിടയിലായത് വെറും 16 വയസ്സ് മാത്രം പ്രായമുള്ള പയ്യന്‍. കേരളത്തെ ഞെട്ടിച്ച സംഭവത്തില്‍ സിനിമയെ വെല്ലുന്ന അന്വേഷണരീതിയില്‍ പ്രതിയുടെ സ്വഭാവസവിശേഷതകളും മാനറിസങ്ങളും പോലീസിനെ പോലും അമ്പരപ്പിച്ചു.

സംഭവ ദിവസം കൊലപാതകത്തിനിടയില്‍ പയ്യന്റെ ഷര്‍ട്ടില്‍ നിന്നും തെറിച്ചുവീണ ബട്ടന്‍സായിരുന്നു പോലീസിന് ആദ്യം പിടിവള്ളിയായത്. കുട്ടികളുടെ വസ്ത്രത്തില്‍ ഉപയോഗിക്കുന്ന തരം ബട്ടണാണെന്നതായിരുന്നു ആദ്യ നിഗമനം. ഇതോടെ വീടുമായി ബന്ധമുള്ള കൗമാരക്കാരനിലേക്ക് അന്വേഷണം എത്തുകയായിരുന്നു.

തുടര്‍ന്നാണ് ഇവിടെ പതിവായി വരാറുള്ള 16 കാരനെ ചോദ്യം ചെയ്തത്. പണം കടം ചോദിക്കാന്‍ ചെന്ന പയ്യന്‍ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിച്ചതും ആമിന തടഞ്ഞതുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കത്തിയെടുത്ത് തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. ഇതിനിടെയുള്ള പിടിവലിക്കിടെ പയ്യന്റെ ഷര്‍ട്ടിലെ ബട്ടന്‍സ് തെറിച്ചു മുറിയില്‍ വീഴുകയായിരുന്നു. കത്തിക്കുത്തില്‍ ആമിനയുടെ കഴുത്തിലേറ്റ മുറിവില്‍ നിന്നും ചോരവാര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തു.

തലയിലും മുഖത്തും കയ്യിലും പതിനഞ്ചോളം മുറിവുകള്‍ ഉണ്ടായിരുന്നു. കൊലയ്ക്ക് ശേഷം ഒരു പ്രൊഫഷല്‍ കില്ലറുടെ രീതിയില്‍ തെളിവ് നശിപ്പിക്കാനും 16 കാരന്‍ ശ്രമിച്ചു. കത്തി തുണിയില്‍ പൊതിഞ്ഞ് കയ്യില്‍ തന്നെ വെച്ചു. പോകുന്ന വഴിയില്‍ കുറ്റിക്കാട്ടില്‍ കളയുകയായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞു. അടിച്ചുമാറ്റിയ പണവുമായി ചെന്ന് പുതിയ വസ്ത്രങ്ങള്‍ വാങ്ങിയ ശേഷം ഒന്നും അറിയാത്ത പോലെ നടന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ആമിനയെ ബന്ധുക്കള്‍ കണ്ടെത്തിയത്. കൊലപാതകത്തില്‍ അന്വേഷണം നടത്തിയ പോലീസ് ആദ്യം സംശയിച്ചത് ബന്ധുക്കളെയായിരുന്നു. ഇതിനിടയിലാണ് ബട്ടണ്‍സ് കിട്ടിയത്.

സംശയിക്കാതിരിക്കാന്‍ ഇതിനിടയില്‍ കൗമാരക്കാരന്‍ ആമിനയുടെ വീടിന്റെ പരിസരത്ത് പല തവണ എത്തുകയും ചെയ്തു. കൊല ചെയ്യാനും തെളിവ് നശിപ്പിക്കാനുമെല്ലാം പയ്യന് പ്രേരണയായത് ആക്ഷന്‍ സിനിമകളിലെ രംഗങ്ങളാണ്. പതിവായി ആമിനയില്‍ നിന്നും ചെറിയ തുകകള്‍ വാങ്ങാറുള്ള പയ്യന്‍ 20 രൂപ ചോദിച്ചാണ് അന്നെത്തിയത്. ആമിന പഴ്സ് എടുത്തുകൊണ്ടുവന്ന് പയ്യന്റെ മുന്നില്‍ വെച്ചു തന്നെയായിരുന്നു തുറന്നതും. ഇതിനിടയില്‍ 500 ന്റെ രണ്ടു നോട്ടുകള്‍ പറന്ന് നിലത്തു വീഴുകയായിരുന്നു. ഇതോടെയാണ് ബാഗ് തട്ടിപ്പറിച്ച് ഓടാന്‍ നോക്കിയത്.

ആഡംബരജീവിത ഭ്രമം തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചതും. മൂന്ന് അത്യാധുനിക മൊബൈല്‍ ഫോണുകള്‍ സ്വന്തമായിട്ടുളള പയ്യന്‍ ഇടുന്നതും ഉടുക്കുന്നതുമെല്ലാം വിലകൂടിയ പുതിയ വസ്ത്രങ്ങളായിരുന്നു. ഇതിനെല്ലാം പണം ബന്ധുക്കളില്‍ നിന്നും വാങ്ങിയിരുന്ന പയ്യന്‍ ആഡംബരം കൂടിയതോടെ ചില്ലറ മോഷണങ്ങളും പതിവാക്കി. സിനിമാഭ്രാന്തില്‍ ആക്ഷന്‍ സിനിമകള്‍ കാണാനാണ് കൂടുതല്‍ സമയം ചെലവിട്ടത്. സിനിമയിലെ രംഗങ്ങള്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ ചെയ്തു കാണിക്കുകയും ചെയ്തിരുന്നത്രേ. ഇത്തരത്തില്‍ ഒരു രംഗമായിരുന്നു ആമിനയെ കൊലപ്പെടുത്താന്‍ പയ്യന്‍ ഉപയോഗപ്പെടുത്തുകയും ചെയ്തത്

Similar Articles

Comments

Advertismentspot_img

Most Popular