നറുക്കെടുപ്പിലൂടെ തൊടുപുഴ നഗരസഭാ ഭരണം എല്‍ഡിഎഫിന്,ഭരണം ലഭിക്കുന്നത് 18 വര്‍ഷത്തിന് ശേഷം: മിനി മധു ചെയര്‍പേഴ്സണ്‍

തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടമായി. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ മിനി മധു ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് എല്‍.ഡി.എഫ് വിജയിച്ചത്.

കേരളാ കോണ്‍ഗ്രസിലെ പ്രൊഫ. ജെസി ആന്റണിയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ നിലവിലെ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായരുടെ വോട്ട് അസാധുവായി. ബി.ജെ.പി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 35 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫ് 13, യു.ഡി.എഫ് 14, ബി.ജെ.പി 8 എന്നിങ്ങനെയാണ് സീറ്റ്നില.

യു.ഡി.എഫ് ധാരണപ്രകാരം മുസ്ലിം ലീഗിലെ സഫിയ ജബ്ബാര്‍ രാജിവെച്ച ഒഴിവിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ യു.ഡി.എഫിലുണ്ടായ ധാരണയനുസരിച്ച് വൈസ് ചെയര്‍മാന്‍ ഇന്ന് സ്ഥാനമൊഴിയേണ്ടതായിരുന്നു. ഇതേച്ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഒളമറ്റം വാര്‍ഡില്‍ നിന്ന് വിജയിച്ച 46 കാരിയായ മിനി മധു സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗമാണ്. 18 വര്‍ഷത്തിന് ശേഷമാണ് എല്‍.ഡി.എഫിന് തൊടുപുഴ നഗരസഭാ ഭരണം ലഭിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular