അടിമവേല ഇതോടെ നിര്‍ത്തണം…! പോലീസുകാരെക്കൊണ്ട് വീടുപണി ചെയ്യിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കര്‍ശന നിര്‍ദേശവുമായി പൊലീസ് അസോസിയേഷന്‍

തൃശൂര്‍: പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ പൊലീസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതിന് ഇതോടെ അന്ത്യം കുറിക്കാനുള്ള നീക്കങ്ങളുമായി പൊലീസ് അസോസിയേഷന്‍. ഉന്നതരുടെ വീടുകളിലെ പണിക്ക് പോകേണ്ടെന്ന് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.. ഇക്കാര്യം സംബന്ധിച്ച് യൂണിറ്റ് തലത്തില്‍ നിര്‍ദേശം നല്‍കി. ദാസ്യപ്പണി ചെയ്യിപ്പിക്കുന്ന ഉന്നതരുടെ പേരുകളും കണക്കും ബുധനാഴ്ച പുറത്തുവിടും. മുഖ്യമന്ത്രിക്കും ഡിജിപിക്കും കണക്ക് കൈമാറുമെന്നും അധികൃതര്‍ പറഞ്ഞു.

ഇതിനിടെ അടുക്കള മാലിന്യം വഴിയില്‍ തള്ളണമെന്ന് വനിത ഐ.പി.എസ് ട്രെയിനിയുടെ അമ്മ നല്‍കിയ നിര്‍ദ്ദേശം പാലിക്കാത്തതിന് സ്ഥലം മാറ്റിയെന്ന പരാതിയുമായി പൊലീസുകാരന്‍ രംഗത്തെത്തി!. തൃശൂര്‍ മണ്ണുത്തി സ്‌റ്റേഷനില്‍ പരിശീലനത്തിലിരിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് ആക്ഷേപം. അതേസമയം, ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കാത്തതിന്റെ പേരിലാണ് സ്ഥലംമാറ്റിയതെന്ന് ജില്ലാ പൊലീസ് നേതൃത്വം അറിയിച്ചു.

ഐ.പി.എസ്. പരിശീലനത്തിന്റെ ഭാഗമായി തൃശൂര്‍ മണ്ണുത്തി സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിത ഐ.പി.എസ്. ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് പൊലീസുകാര്‍ ആക്ഷേപം ഉന്നയിക്കുന്നത്. അടുക്കള മാലിന്യം വഴിയില്‍ തള്ളാന്‍ ഉദ്യോഗസ്ഥയുടെ അമ്മ നിര്‍ദ്ദേശിച്ചു. യൂണിഫോമിട്ട പൊലീസുകാരന്‍ മാലിന്യം വഴിയില്‍ തള്ളിയാല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞെങ്കിലും നിര്‍ദ്ദേശം കടുപ്പിച്ചു. കുളിക്കാനുള്ള ചൂടുവെള്ളം ശുചിമുറിയില്‍ എത്തിക്കേണ്ടതാണ് അടുത്ത പണി. ഇങ്ങനെ, ദാസ്യപ്പണി ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ എ.ആര്‍. ക്യാംപിലേക്ക് സ്ഥലംമാറ്റിയെന്ന് പൊലീസുകാരന്‍ പറഞ്ഞു.

മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് പൊലീസുകാരന്‍ ഗവാസ്‌ക്കര്‍ക്കുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പൊലീസുകാരന്‍ പ്രതികരിച്ചത്. എന്നാല്‍, പൊലീസുകാരന്‍ ഡ്യൂട്ടിക്ക് ഹാജരാകാത്തതിന്റെ പേരില്‍ അന്നുതന്നെ സ്‌റ്റേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നു. സ്ഥലംമാറ്റത്തിന്റെ പേരില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥയോട് പകതീര്‍ക്കുകയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular