വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചുകൊന്നു; മൃതദേഹം കണ്ടെത്തിയത് ലയത്തിന് 50 മീറ്റര്‍ അകലെ പൊന്തക്കാട്ടില്‍

അതിരപ്പിള്ളി: തുണി കഴുകുന്നതിനിടെ വാല്‍പ്പാറ കാഞ്ചമല എസ്റ്റേറ്റില്‍ വീട്ടമ്മയെ പുലി കടിച്ചുകൊന്നു. മതിയുടെ ഭാര്യ കൈലാസം (45) ആണ് ഇന്നലെ വൈകിട്ട് ആറരയോടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

തോട്ടം തൊഴിലാളിയായ വീട്ടമ്മ തുണി കഴുകുന്നതിനിടയില്‍ പുലി പൊന്തക്കാടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. ലയത്തിനു സമീപത്തുനിന്ന് അമ്പത് മീറ്ററകലെ പൊന്തക്കാടിനുള്ളില്‍നിന്നാണു മൃതദേഹം കണ്ടെത്തിയത്.

ഇവര്‍ തിരിച്ചെത്താന്‍ വൈകിയതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അലക്ക് കല്ലിനടുത്തു ചോരത്തുള്ളികള്‍ കണ്ട് പിന്തുടരുകയും കൈതക്കാടിനുള്ളില്‍നിന്ന് കൈലാസത്തിന്റെ മൃതദേഹം ലഭിക്കുകയുമായിരുന്നു.

കഴുത്തില്‍ കടിയേറ്റുണ്ടായ ആഴത്തിലുള്ള മുറിവും നെഞ്ചത്തും മുഖത്തും മാന്തി കീറിയ മുറിവുകളുമുണ്ട്. കഴുത്തില്‍ പിടികൂടിയതിനാല്‍ നിലവിളിക്കാന്‍ കഴിയാഞ്ഞത് മൂലം ഇരുപത് മീറ്റര്‍ അകലത്തിലുള്ളവര്‍ക്ക് അപകടത്തെ കുറിച്ച് അറിയാന്‍ കഴിഞ്ഞില്ലെന്നാണു നിഗമനം.

Similar Articles

Comments

Advertismentspot_img

Most Popular