‘നിങ്ങള്‍ക്ക് ഇതൊന്നും ഒരിടത്തും മനസിലാവുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റുകാരാ’ രാജ്യസഭാ സീറ്റ് ട്രോളിയവര്‍ക്ക് മറുപടിയുമായി വി.ടി ബല്‍റാം

കോഴിക്കോട്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിയോജിപ്പോടെ വോട്ട് ചെയ്യുമെന്ന തന്റെ പരാമര്‍ശത്തെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. ജനാധിപത്യപരമായ അഭിപ്രായ ഭിന്നത എന്നതൊന്നും നിങ്ങള്‍ക്ക് ഈ ലോകത്ത് ഒരിടത്തും മനസിലാവുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റുകാരാ എന്നു പറഞ്ഞാണ് ബല്‍റാം തന്റെ നിലപാട് വിശദീകരിക്കുന്നത്.

വിയോജിപ്പുകള്‍ രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസ് അനുവദിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ തനിക്കു പറയാനുളളത് പറയുമെന്നുമാണ് ബല്‍റാം പറയുന്നത്. സി.പി.ഐ.എമ്മിനുള്ളില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണ് ബല്‍റാം തന്റെ പക്ഷം വിശദീകരിക്കുന്നത്.

‘പാര്‍ട്ടി നേതാക്കള്‍ക്ക് ‘തെറ്റാവരം’ കിട്ടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണ കോണ്‍ഗ്രസില്‍ പൊതുവേ ഇല്ലാത്തതിനാല്‍ വിമര്‍ശിക്കേണ്ട വിഷയങ്ങളില്‍ വിമര്‍ശിക്കും. യോജിപ്പുകളും വിയോജിപ്പുകളും ഭയമില്ലാതെ മുന്നോട്ടുവക്കും. എല്ലാം ഒറ്റയടിക്ക് അംഗീകരിക്കപ്പെടും എന്ന അമിത പ്രതീക്ഷയില്ല. ചിലത് ഭാഗികമായി അംഗീകരിക്കപ്പെട്ടേക്കാം, ചിലതില്‍ തല്‍ക്കാലത്തേക്ക് തിരിച്ചടിയായിരിക്കാം ഉണ്ടാകുന്നത്.

എന്നാല്‍ സദുദ്ദേശ്യത്തോടെയുള്ള ഏത് വിമര്‍ശനവും അടിസ്ഥാനപരമായി ശക്തിപ്പെടുത്തുന്നത് ജനാധിപത്യത്തെത്തന്നെയാണ്. അതുകൊണ്ടുതന്നെ പറയാനുള്ളത് പറയുകയും വിയോജിപ്പുകളും വ്യത്യസ്ത വീക്ഷണങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ പൊതു സമവായങ്ങള്‍ക്കുള്ള ഇടം കണ്ടെത്തുകയും ചെയ്യുക എന്നതാണ് ജനാധിപത്യ സംഘടനകളുടെ രീതി.’ അദ്ദേഹം പറയുന്നു.

അടവ് നയത്തിന്റെയും മറ്റും പേര് പറഞ്ഞ് നിങ്ങളുടെ ചോദ്യം ചെയ്യാനാവാത്ത ഇരട്ടച്ചങ്കന്‍ നേതാക്കന്മാര്‍ അവസരവാദപരമായി ചൂണ്ടിക്കാണിക്കുന്ന രാഷ്ട്രീയ മാലിന്യങ്ങളെ മുഴുവന്‍ മിണ്ടാതുരിയാടാതെ തലയിലേറ്റേണ്ടി വരുന്ന നിങ്ങളുടെ രാഷ്ട്രീയ ഗതികേടിനേക്കാള്‍ എത്രയോ ഭേദമാണ് മാറ്റങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാനെങ്കിലും കഴിയുന്ന തങ്ങളുടെ അവസ്ഥയെന്നും അദ്ദേഹം പറയുന്നു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

‘തൊഴിലാളി വര്‍ഗ്ഗ സ്വേച്ഛാധിപത്യം’ (dictatorship of the proletariat) നടപ്പാക്കുക എന്ന ആശയം പാര്‍ട്ടി ലക്ഷ്യമായി സ്വന്തം ഭരണഘടനയില്‍ എഴുതി വച്ചിട്ട് അതില്‍ നിന്നും കടകവിരുദ്ധമായ ഇന്ത്യയിലെ ബഹുകക്ഷി പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുമൊക്കെച്ചെയ്യുന്നവരാണ് സി.പി.ഐ.എമ്മുകാര്‍. അതിനേക്കുറിച്ചുള്ള അവരുടെ ന്യായവാദം തങ്ങള്‍ ഇപ്പോഴും വിപ്ലവ പാര്‍ട്ടി തന്നെയാണെന്നും സാമൂഹിക സാഹചര്യങ്ങള്‍ അനുകൂലമാവുന്നതു വരെ, അതായത് ജനകീയ ജനാധിപത്യ വിപ്ലവത്തിന് പാകമാവുന്നതുവരെ, ഒരു അടവ് നയം എന്ന നിലയിലാണ് ജനാധിപത്യത്തില്‍ പങ്കെടുക്കുന്നതെന്നും ഒക്കെയാണ്.

സാമ്പത്തിക നയത്തേക്കുറിച്ചടക്കമുള്ള ഏതൊരു പ്രത്യയശാസ്ത്ര ചോദ്യത്തിനും കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ വച്ചുള്ള ഈ മാതിരി യമണ്ടന്‍ പ്രതിക്രിയാവാതക വിശദീകരണങ്ങളാണ് സി.പി.ഐ.എമ്മിന് എഴുന്നെളളിക്കാനുള്ളത്.

കൗതുകകരമായി തോന്നുന്നത് ഇതേ സി.പി.ഐ.എമ്മിന്റെ സൈബര്‍ സഖാക്കളാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ ആവശ്യമാകുന്ന പക്ഷം ‘വിയോജിപ്പോടെ വോട്ട് ചെയ്യും” എന്ന എന്റെ പ്രസ്താവനയെ ട്രോളി കുരു പൊട്ടിക്കുന്നത് എന്നതാണ്. Democratic dissent എന്നതൊന്നും നിങ്ങള്‍ക്ക് ഈ ലോകത്ത് ഒരിടത്തും മനസിലാവുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റ്കാരാ.

പാര്‍ട്ടി നേതാക്കള്‍ക്ക് ‘തെറ്റാവരം’ കിട്ടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണ കോണ്‍ഗ്രസില്‍ പൊതുവേ ഇല്ലാത്തതിനാല്‍ വിമര്‍ശിക്കേണ്ട വിഷയങ്ങളില്‍ വിമര്‍ശിക്കും. യോജിപ്പുകളും വിയോജിപ്പുകളും ഭയമില്ലാതെ മുന്നോട്ടുവക്കും. എല്ലാം ഒറ്റയടിക്ക് അംഗീകരിക്കപ്പെടും എന്ന അമിത പ്രതീക്ഷയില്ല. ചിലത് ഭാഗികമായി അംഗീകരിക്കപ്പെട്ടേക്കാം, ചിലതില്‍ തല്‍ക്കാലത്തേക്ക് തിരിച്ചടിയായിരിക്കാം ഉണ്ടാകുന്നത്.

എന്നാല്‍ സദുദ്ദേശ്യത്തോടെയുള്ള ഏത് വിമര്‍ശനവും അടിസ്ഥാനപരമായി ശക്തിപ്പെടുത്തുന്നത് ജനാധിപത്യത്തെത്തന്നെയാണ്. അതുകൊണ്ടുതന്നെ പറയാനുള്ളത് പറയുകയും വിയോജിപ്പുകളും വ്യത്യസ്ത വീക്ഷണങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ പൊതു സമവായങ്ങള്‍ക്കുള്ള ഇടം കണ്ടെത്തുകയും ചെയ്യുക എന്നതാണ് ജനാധിപത്യ സംഘടനകളുടെ രീതി.

അടവ് നയത്തിന്റെയും മറ്റും പേര് പറഞ്ഞ് നിങ്ങളുടെ ചോദ്യം ചെയ്യാനാവാത്ത ഇരട്ടച്ചങ്കന്‍ നേതാക്കന്മാര്‍ അവസരവാദപരമായി ചൂണ്ടിക്കാണിക്കുന്ന രാഷ്ട്രീയ മാലിന്യങ്ങളെ മുഴുവന്‍ മിണ്ടാതുരിയാടാതെ തലയിലേറ്റേണ്ടി വരുന്ന നിങ്ങളുടെ രാഷ്ട്രീയ ഗതികേടിനേക്കാള്‍ എത്രയോ ഭേദമാണ് മാറ്റങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാനെങ്കിലും കഴിയുന്ന ഞങ്ങളുടെ അവസ്ഥ. വിമര്‍ശിക്കുന്നവര്‍ക്ക് മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ച ഇന്നോവ കാര്‍ സ്വപ്നം കണ്ട് ഞെട്ടിയുണരേണ്ട അവസ്ഥയില്ല എന്നത് തന്നെയാണ് കോണ്‍ഗ്രസിനെ നിങ്ങളേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular