15 കോടി വിലവരുന്ന മദ്യം ഒഴുക്കികളയാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം; ഈ വാര്‍ത്ത മദ്യപന്മാരുടെ ഹൃദയം തകര്‍ക്കും. 15 കോടി വിലമതിക്കുന്ന ഒന്നര ലക്ഷം ലിറ്റര്‍ വിദേശമദ്യം വെറുതെ ഒഴുക്കിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ 312 ബാറുകളില്‍ നിന്ന് പിടിച്ചെടുത്ത മദ്യമാണ് സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നത്.

മദ്യം രണ്ട് വര്‍ഷത്തെ ആലോചനയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ തീരുമാനം. ബാറുകള്‍ പൂട്ടുന്ന സമയത്ത് സര്‍ക്കാരും ബാറുടമകളും തമ്മില്‍ ഏറ്റുമുട്ടലിലായിരുന്നു. അതിനാല്‍ ബാറുകളില്‍ നിന്ന് പിടിച്ചെടുത്ത മദ്യം വിതരണം ചെയ്യുന്നത് സുരക്ഷിതമല്ലെന്ന പൊലീസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നശിപ്പിക്കാന്‍ നികുതി വകുപ്പ് അബവ്റേജസ് കോര്‍പ്പറേഷന് അനുമതി നല്‍കിയത്.

ഇത്ര അധികം മദ്യം ആദ്യമായാണ് സംസ്ഥാനത്ത് നശിപ്പിച്ചു കളയുന്നത്. കോര്‍പ്പറേഷനു കീഴില്‍ തിരുവല്ല പുളിക്കീഴിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ എത്തിച്ചശേഷം വലിയ കുഴികളുണ്ടാക്കി അതില്‍ ഒഴിച്ചു കളയാനാണ് തീരുമാനം. ഇതിനായി പ്രത്യകം ജോലിക്കാരെ നിയമിക്കും നിരീക്ഷിക്കാനായി എക്സൈസ് ഉദ്യോഗസ്ഥരുമുണ്ടാകും. ഓരോ കുപ്പികളായി തുറന്ന് കുഴികളിലേക്ക് മദ്യം ഒഴുക്കി കളയും. വിസ്‌കി, ബ്രാന്‍ഡി, റം, ബിയര്‍, വൈന്‍ എന്നിവയുടെ അന്‍പതോളം ബ്രാന്‍ഡുകളിലുള്ള മദ്യങ്ങളാണുള്ളത്. ഒഴിഞ്ഞ കുപ്പികള്‍ പിന്നീട് ലേലം ചെയ്യും.

പിടിച്ചെടുത്ത മദ്യത്തിന് പകരമായി അടുത്തിടെ 15 കോടി രൂപ സര്‍ക്കാര്‍ ബാറുടമകള്‍ക്ക് നല്‍കിയിരുന്നു. ബിവ്റേജസ് കോര്‍പ്പറേഷന്റെ 23 സംഭരണ കേന്ദ്രങ്ങളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular