ബി.ജെ.പി കര്‍ഷകരെ ദ്രോഹിക്കുന്ന പാര്‍ട്ടി!!! ഒരു സംഖ്യത്തിനുമില്ല; അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നേ നിലപാട് വ്യക്തമാക്കി ശിവസേന

മുംബൈ: ബി.ജെ.പി ദേശീയാധ്യക്ഷന്‍ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ 2019 ല്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് ആവര്‍ത്തിച്ച് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. കര്‍ഷകര ദ്രോഹിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. കര്‍ഷകരെ പരിഗണിക്കാതെ മുന്നോട്ട് പോകുന്ന ബി.ജെ.പിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഖപത്രത്തില്‍ പറയുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേനാമേധാവി ഉദ്ധവ് താക്കറെയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് സമ്നയില്‍ സഖ്യസാധ്യത തള്ളിയുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമ്പര്‍ഗ് ഫോര്‍ സമ്രതന്‍ കാമ്പയിനിന്റെ ഭാഗമായിട്ടാണ് അമിത് ഷാ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തുന്നത്. പാല്‍ഗാര്‍ ഉപതെരഞ്ഞെടുപ്പില്‍ ശിവസേന തങ്ങളുടെ ശക്തിയെന്തെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. ആ ഒരു സാഹചര്യത്തില്‍ കൂടിയാണ് 2019 ലെ തെരഞ്ഞെടുപ്പിന് മുന്‍പായി ബി.ജെ.പി തലവന്‍ ഈ സമ്പര്‍ക്ക് അഭിയാന് തുടക്കം കുറിച്ചത്.

ശിവസേനയുടെ ഓരോ പരിപാടിയും പൊതുജനങ്ങളുടെ പിന്തുണയോടെയായിരിക്കും നടത്തുക. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ തങ്ങള്‍ക്ക് പോസ്റ്റര്‍ ബോയ്സിന്റെ ആവശ്യമില്ലെന്നും ശിവസേന മുഖപത്രം പറഞ്ഞു. ശിവസേനയുമായി സഖ്യം ഉറപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വേണ്ടരീതിയില്‍ ഉണ്ടായില്ലെന്നും വൈകിപ്പോയെന്നും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പേ തന്നെ ശിവസേന വക്താവ് സജ്ഞയ് റൗട്ടും പറഞ്ഞു.

നാല് വര്‍ഷം ഞങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വന്നു. ഈ സമ്പര്‍ക്ക് അഭിയാന്‍ തുടങ്ങാന്‍ ബി.ജെ.പിക്ക് കുറച്ച് തെരഞ്ഞെടുപ്പുകള്‍ തോല്‍ക്കേണ്ടിയും വന്നു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ചാല്‍ മതിയെന്ന ഞങ്ങളുടെ തീരുമാനത്തില്‍ മാറ്റമില്ല- സജ്ഞയ് റൗട്ട് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular