തൂത്തുക്കുടി വെടിവെപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന്; തുറന്നടിച്ച് രജനീകാന്ത്, കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

ചെന്നൈ: തൂത്തുക്കുടിയില്‍ കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെയുള്ള പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെയ്പ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി രജനീകാന്ത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞു.

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സ്റ്റെറിലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.

സംഭവത്തെ അപലപിച്ച് സാമൂഹ്യരാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സമരം നടത്തിയ സാധാരണക്കാരായ ഈ ജനങ്ങളുടെ രക്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് പറഞ്ഞ് നിരവധി നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ വിചിത്രമായ വാദമാണ് പോലീസ് ഉയര്‍ത്തുന്നത്.

ജനങ്ങള്‍ക്ക് നേരേ വെടിയുതിര്‍ത്തിട്ടില്ല. ലാത്തിചാര്‍ജ്, കണ്ണീര്‍വാതകം, ജലപീരങ്കി എന്നിവ മാത്രമാണ് ഉപയോഗിച്ചത്. മരണം സംഭവിച്ചത് കല്ലേറിലാണ് എന്നാണ് തമിഴ്നാട് പോലീസിന്റെ വിശദീകരണം.രജനിക്കു പുറമേ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസ്സന്‍, പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍, രാഹുല്‍ ഗാന്ധി എന്നിവരും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular