കോട്ടയത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍; ഭാര്യയേയും മക്കളേയും കൊന്നശേഷം ഗൃഹനാഥന്‍ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കടപ്ലാമറ്റം വയല കൊശപ്പള്ളിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവിടെ വാടകയ്ക്കു താമസിച്ചിരുന്ന പടിഞ്ഞാറേ കൂടല്ലൂര്‍ പുലിക്കുന്ന് മുകളേല്‍ സിനോജ് (42), ഭാര്യ നിഷ (35), മക്കളായ സൂര്യതേജസ് (12), ശിവതേജസ് (ഏഴ്) എന്നിവരെയാണു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മറ്റുള്ളവരെ കൊന്ന ശേഷം സിനോജ് തൂങ്ങി മരിക്കുകയായിരുന്നെന്നാണു പ്രാഥമിക വിവരം. മൂത്തമകന്‍ സൂര്യതേജസിന്റെ മൃതദേഹം കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ്. നിഷയുടെയും ശിവതേജസിന്റെ മൃതദേഹങ്ങള്‍ കട്ടിലിലാണു കിടന്നിരുന്നത്. നിഷയുടെ കഴുത്തിലും കയര്‍ മുറുകിയ പാടുണ്ട്.

ഇവരുടെ ബന്ധുവും ഭിന്നശേഷിക്കാരനുമായ ഒരു കുട്ടി വീട്ടിലുണ്ടായിരുന്നു. എന്നാല്‍ രാത്രി നടന്ന സംഭവങ്ങളൊന്നും കുട്ടി അറിഞ്ഞിട്ടില്ലെന്നു പൊലീസ് പറയുന്നു. സിനോജിന്റെ സുഹൃത്ത് രാവിലെ പല തവണ ഫോണില്‍ വിളിച്ചിട്ടും ആരും കോള്‍ എടുക്കാതെ വന്നതോടെ ഇയാള്‍ നേരിട്ടെത്തി കതകില്‍ മുട്ടിയപ്പോള്‍ ഭിന്നശേഷിക്കാരനായ കുട്ടിയാണു വാതില്‍ തുറന്നത്. അപ്പോഴാണ് മൃതദേഹങ്ങളും കണ്ടെത്തിയത്. പാലാ ഡിവൈഎസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular