ജെ.ഡി.എസ് എം.എല്‍.എമാരെ കേരളത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം; ആലപ്പുഴയില്‍ റിസോര്‍ട്ടില്‍ അന്വേഷണം

ബംഗളൂരു: കുതികക്കച്ചവടവും കുതികാല്‍വെട്ടും നടക്കുന്നതിനിടെ ജെ.ഡി.എസ് എം.എല്‍.എമാരെ കേരളത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇതിനായി ആലപ്പുഴയിലെ റിസോര്‍ട്ടില്‍ അന്വേഷണം നടത്തിയതായി വിവരം. ഹൈദരാബാദും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലിരിക്കുന്നുണ്ട്.

കര്‍ണ്ണാടകയില്‍ ഗവര്‍ണ്ണറുടെ ക്ഷണപ്രകാരം ബി.ജെ.പി നേതാവ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ട് പിന്നാലെ എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ട് പിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ നീക്കം.

ആന്ധ്ര, തെലുങ്കാന മുഖ്യമന്ത്രിമാര്‍ എം.എല്‍.എ മാര്‍ക്ക് തങ്ങളുടെ സംസ്ഥാനത്തിലേക്ക് സ്വാഗതമേകിയിട്ടുണ്ട്. നേരത്തെ ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ ബി.ജെ.പി പിടിച്ചുവച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് എം.പി ഡി.കെ. സുരേഷ് ആരോപിച്ചിരുന്നു. വിജയനഗര്‍ എം.എല്‍.എ ആനന്ദ് സിങാണ് ബി.ജെ.പി പാളയത്തില്‍ എത്തിയതായി കോണ്‍ഗ്രസ് സ്ഥിരീകരിച്ചത്.

നേരത്തെ രാഷ്ട്രീയ കുതിരക്കച്ചവടം നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ കര്‍ണാടകയിലെ എം.എല്‍.എമാര്‍ക്ക് സുരക്ഷിതമായ റിസോര്‍ട്ട് തയ്യാറാണെന്നാണ് കേരള ടൂറിസം ട്വീറ്റ് ചെയ്തിരുന്നു. ‘വാശിയേറിയ കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലത്തിന് ശേഷം, എല്ലാ എം.എല്‍.എമാരെയും ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടിലേക്ക് ക്ഷണിക്കുന്നു.’- എന്നാണ് കേരള ടൂറിസം ട്വീറ്റ് ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular