പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഒന്നിച്ച് ജീവിക്കുന്നതിന് തടസമില്ല!!! സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് തള്ളി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയ്ക്കും ഒന്നിച്ചുജീവിക്കുന്നതിനു നിയമതടസങ്ങളില്ലെന്നു സുപ്രീം കോടതി. പുരുഷന് വിവാഹപ്രായം 21 ആണെന്നിരിക്കെ പതിനെട്ട് തികഞ്ഞവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ പ്രായം തടസ്സമാകില്ലെന്നാണ് കോടതിയുടെ സുപ്രാധാന വിധി. മലയാളികളായ തുഷാരയുടേയും നന്ദകുമാറിന്റെയും വിവാഹം റദ്ദാക്കി, തുഷാരയെ മാതാപിതാക്കളൊടൊപ്പം വിട്ട ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.

നന്ദകുമാറിന് 21 വയസായില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നന്ദകുമാറിന്റെയും തുഷാരയുടെയും വിവാഹം കേരള ഹൈക്കോടതി റദ്ദു ചെയ്തിരുന്നു. നന്ദകുമാര്‍ തുഷാരയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്‌തെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. തുഷാരയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം അയയ്ക്കുകയും ചെയ്തു. ഇത് തള്ളിയാണ് ഇപ്പോള്‍ സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെങ്കില്‍പോലും വിവാഹിതരാകാതെ ഇവര്‍ക്ക് ഒരുമിച്ചു ജീവിക്കാനാകുമെന്ന് ജസ്റ്റീസുമാരായ എ.കെ.സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. 20 വയസുള്ള തുഷാരയ്ക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീം കോടതി വിധിച്ചു. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇത്തരം തെരഞ്ഞെടുപ്പുകള്‍ക്ക് അവകാശമുണ്ടെന്നും കോടതികള്‍ക്ക് ഇവരുടെ പിതാവ് ചമയാന്‍ കഴിയില്ലെന്നും ഹാദിയ കേസിലെ വിധി ചൂണ്ടിക്കാട്ടി സുപ്രീം കോടതി നിരീക്ഷിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular