ബി.ജെ.പിക്കാരുടെ ഭീഷണി കേട്ട് ആലില പോലെ വിറക്കുന്നവരല്ല ഞങ്ങള്‍; ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണിപ്പെടുത്തിയ ഗോപാലകൃഷ്ണന് ചുട്ട മറുപടി

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന് ചുട്ട മറുപടി നല്‍കി മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ്. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച ഫഹദ് ഫാസിലിനും സംവിധായകന്‍ അനീസ് മാപ്പിളക്കുമെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. ‘വിവേചനം ആരുടെ അജണ്ട’ എന്ന എഡിറ്റേഴ്സ് ഹവര്‍ അവതരിപ്പിച്ച പരിപാടിക്കിടെ ഭീഷണിയുമായി രംഗത്തുവന്നപ്പോഴായിരുന്നു അവതാരകന്റെ പ്രതികരണം.

എന്തിനാണ് അവാര്‍ഡ് ബഹിഷ്‌ക്കരണത്തെ കുറിച്ച് ഇത്ര അസഹിഷ്ണുത കാണിക്കുന്നത്, ഭാഗ്യലക്ഷ്മി ശബ്ദം കൊടുക്കുന്ന സിനിമ കാണില്ലെന്ന് നിങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല വി.സി അഭിലാഷിന്റെ സിനിമ കാണില്ലെന്ന് നിങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല നിങ്ങള്‍ ഫഹദ് ഫാസിലിന്റെ സിനിമ ഇനി കാണില്ല എന്ന് മാത്രമാണ് പറഞ്ഞത്. അപ്പോള്‍ സങ്കുചിത മനസ് ആര്‍ക്കാണെന്ന് ഇത് മനസ്സിലാകുമല്ലോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിനോട് പ്രതികരിച്ചു കൊണ്ട് ‘നിങ്ങള്‍ ഒരു മാന്യനായത് കൊണ്ടാണ് ഞാന്‍ മാന്യമായ ഭാഷയില്‍ മറുപടി പറഞ്ഞത് നിങ്ങളുടെ ഈ ചോദ്യത്തിന് ഞാന്‍ അമാന്യമായ ഭാഷയില്‍ മറുപടി പറയും എന്നും അത് എന്നെ കൊണ്ട് പറയിപ്പിക്കരുത് അത് പറയുന്നയാളാണ് ഞാന്‍’ എന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

എന്നാല്‍ അങ്ങനെയുള്ള ഭീഷണിയൊന്നും വേണ്ടാ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം മതിയെന്ന് അവതാരകന്‍ പറയുന്നു. അപ്പോള്‍ ഭീഷണി തന്നെയാണെന്നും അങ്ങനെ കൂട്ടിക്കോളുവെന്നും ഗോപാലകൃഷ്ണന്‍, അങ്ങനെ ഭീഷണിപ്പെടുത്തിയാല്‍ ഭയപ്പെടുന്നവരല്ല ഇത് കേരളമാണെന്ന് ഗോപാലകൃഷ്ണന്‍ അറിയാത്തതല്ലല്ലോ, ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ രോമത്തില്‍ പോലും ഒരു അപകടവും സംഭവിക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന സംസ്ഥാനമാണിതെന്ന് അവതാരകന്‍ പറഞ്ഞു.

തുടര്‍ന്ന് കേരളം നിങ്ങളുടെ തറവാട്ട് സ്വത്തൊന്നുമല്ലല്ലോ എന്ന ഗോപാലകൃഷണന്റെ മറുപടിക്കും അവതാരകന്‍ കണക്കിന് വിമര്‍ശിച്ചു. അങ്ങനെ ബി.ജെ.പിക്കാരുടെ ഭീഷണികേട്ട് ആലില പോലെ വിറച്ച് പോകുന്നവരല്ല ഞങ്ങള്‍ അങ്ങനെ ഒരു ധാരണ ശ്രീ ഗോപാലകൃഷ്ണന് വേണ്ട, അങ്ങനെ എന്തോ ചെയ്തു കളയും എന്ന് പറയുമ്പോള്‍ പേടിച്ചു വിറച്ചു പോകുന്നവരാണ് ഈ നാട്ടുകാരെന്ന് ധരിച്ചുവെക്കരുത് എന്നും അവതാരകന്‍ അഭിലാഷ് പറഞ്ഞു.

അവാര്‍ഡ് ബഹിഷ്‌ക്കരിച്ച വി.സി അഭിലാഷും ഭാഗ്യലക്ഷ്മിയും പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു ഇത്. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച നടന്‍ ഫഹദ് ഫാസിലിനും സിനിമ പ്രവര്‍ത്തകന്‍ അനീസ് മാപ്പിളക്കുമെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. സംഘപരിവാര്‍ ഗ്രൂപ്പുകളിലും പേജുകളിലും താരങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലുമെല്ലാം വര്‍ഗീയവാദിയായും മതമൗലികവാദിയായും ദേശദ്രോഹിയുമൊക്കയാക്കിയാണ് സംഘപരിവാര്‍ പ്രചരണം. ഇനിമുതല്‍ ഫഹദ് ഫാസിലിന്റെ സിനിമകള്‍ ആര്‍.എസ്.എസ്- സംഘപരിവാര്‍ അനുകൂലികളും ഹിന്ദുക്കളും കാണില്ലെന്ന ഭീഷണിയാണ് ഇവര്‍ മുഴക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular