സൗമ്യ പദ്ധതിയിട്ടിരുന്നത് കാമുകനുമായി മുംബൈയിലേക്ക് കടക്കാന്‍!!! പദ്ധതി പാളിയത്‌ അസമയത്ത് അയല്‍വാസികള്‍ വീടിന് സമീപം യുവാവിനെ കണ്ടതോടെ

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി സൗമ്യക്കെതിരേ വെളിപ്പെടുത്തലുമായി അയല്‍വാസികള്‍ രംഗത്തെത്തിയതോടെയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്. കുടുംബാംഗങ്ങളെ കൂട്ടക്കുരുതി നടത്തിയശേഷം പുരുഷസുഹൃത്തിനൊപ്പം മുംബൈയിലേക്കു കടക്കാനായിരുന്നു സൗമ്യ ലക്ഷ്യമിട്ടതെന്നു സമീപവാസികള്‍ പറയുന്നു.

നാട്ടില്‍ നിന്നിട്ടുകാര്യമില്ലെന്നും ഹോംനഴ്സ് ജോലിക്ക് മുംെബെയില്‍ നല്ല സാധ്യതയുണ്ടെന്നും അവിടേക്കു പോകാനുള്ള തയാറെടുപ്പിലാണെന്നും സൗമ്യ പറഞ്ഞിരുന്നു. അച്ഛന്റെ മരണശേഷമായിരുന്നു ഇത്. എന്നാല്‍ ഇതിനിടയില്‍ സൗമ്യയുടെ വീടിനു സമീപം അസമയത്തു നാട്ടുകാര്‍ യുവാവിനെക്കണ്ടതോടെ പദ്ധതി പാളി. കൂട്ടക്കൊലപാതകത്തിലേക്കുള്ള അന്വേഷണത്തിനും വഴി തുറന്നതും ഈ സംഭവമാണ്.

സൗമ്യയുടെ കുടുംബത്തിലെ അസ്വാഭാവിക മരണങ്ങളില്‍ മുമ്പേ സംശയാലുവായിരുന്ന ബന്ധുക്കളിലൊരാള്‍ പോലീസിനെ സമീപിച്ചു. നാട്ടുകാരും സമാന സംശയം പ്രകടിപ്പിച്ചതോടെ ദുരൂഹ മരണങ്ങളില്‍ അന്വേഷണമായി. സംശയമുന തന്നിലേക്കു നീളുകയാണെന്നു തിരിച്ചറിഞ്ഞ സൗമ്യ മറുതന്ത്രം ചമച്ച് പ്രതിരോധം തീര്‍ത്തു. തനിക്കും അജ്ഞാതരോഗം പിടിപെട്ടെന്നും കിണറ്റിലെ വെള്ളത്തില്‍ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാനായിരുന്നു സൗമ്യയുടെ ശ്രമം. തുടര്‍ന്ന് ഒരാഴ്ച മുമ്പ് സൗമ്യ തലശേരി ആശുപത്രിയില്‍ ചികില്‍സ തേടി. പരിശോധനയില്‍ പ്രശ്നങ്ങളില്ലെന്നു പോലീസ് കണ്ടെത്തിയതും വഴിത്തിരിവായി.

കൊല നടന്ന ദിവസങ്ങളിലും തൊട്ടടുത്ത ദിവസങ്ങളിലും യുവാവിനെ വിളിച്ചകാര്യം പോലീസ് തിരക്കിയപ്പോള്‍ ആദ്യം സൗമ്യ നിഷേധിച്ചെങ്കിലും കോള്‍ ലിസ്റ്റ് കാണിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ കൊലപാതകത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണു യുവാവിന്റെ മൊഴി. സൗമ്യയുമായി ബന്ധമുണ്ടായിരുന്ന മറ്റു രണ്ടു യുവാക്കളും നിരീക്ഷണത്തിലാണ്. ഇവരെയും സൗമ്യയുടെ സാന്നിധ്യത്തില്‍ പലപ്പോഴായി പോലീസ് ചോദ്യംചെയ്തിരുന്നു. ഇല്ലിക്കുന്ന്, ചേരിക്കല്‍, പിണറായി സ്വദേശികളാണ് യുവാക്കള്‍.

സൗമ്യയുടെ വാട്ട്സ് ആപ്പ് വീഡിയോ കോളുകള്‍ അടക്കമുളള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടു പോകുന്നത്. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും താന്‍ ഒറ്റയ്ക്കാണെന്ന സൗമ്യയുടെ മൊഴി പോലീസ് മുഖവിലക്കെടുക്കുന്നില്ല. ഇന്നലെ യുവാവിനെയും സൗമ്യയെയും ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. പരസ്പരം കുറ്റപ്പെടുത്താതെയാണ് ഇരുവരും പോലീസിന് മുന്നിലിരുന്നത്.

സാക്ഷികളില്ലാത്ത കേസായതിനാല്‍ വ്യക്തമായ തെളിവ് ലഭിച്ചശേഷം മതി പുരുഷസുഹൃത്തുക്കളുടെ അറസ്റ്റെന്ന നിലപാടിലാണ് പോലീസും. ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കാനാണു ലക്ഷ്യമിടുന്നത്. സൗമ്യയുടെ കുടുംബത്തിലെ അസ്വഭാവിക മരണങ്ങള്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മൂന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടുകളാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular