വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി നേതാവിന്റെ അശ്ലീല പരാമര്‍ശം,ബി.ജെ.പി ആസ്ഥാനത്തേക്ക് മാര്‍ച്ച്

ചെന്നൈ: വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ ബി.ജെ.പി എം.എല്‍.എയ്ക്കെതിരെ പ്രതിഷേധം ശക്തം.അധിക്ഷേപ പ്രസ്താവന നടത്തിയ എം.എല്‍.എ എസ്.വി ശേഖറിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ തമിഴ്നാട് ബി.ജെ.പി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

തമിഴ്നാട് ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉന്നതരുമായി കിടക്ക പങ്കിടാതെ ഒരാള്‍ക്കും റിപ്പോര്‍ട്ടറോ അവതാരകയോ ആകാന്‍ കഴിയില്ലെന്നായിരുന്നു ശേഖറിന്റെ പോസ്റ്റ്.സംഗതി വിവാദമായതിന് പിന്നാലെ ബി.ജെ.പി നേതാവ് ഫേസ്ബുക്ക് കുറിപ്പ് നീക്കം ചെയ്യുകയും ചെയ്തു.

നിരക്ഷരരായ തെമ്മാടികളാണ് മാധ്യമരംഗത്ത് ഇപ്പോള്‍ ഉള്ളതെന്നും ഗവര്‍ണര്‍ക്കെതിരെ രംഗത്ത് വന്ന മാധ്യമപ്രവര്‍ത്തകയും ഇക്കൂട്ടത്തില്‍പ്പെടുമെന്നും പോസ്റ്റില്‍ പറയുന്നു.
‘ഇന്ത്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കാള്‍ കൂടുതല്‍ പീഡനം നടക്കുന്നത് മാധ്യമ സ്ഥാപനങ്ങളിലാണ്. എന്നാല്‍ അതൊന്നും പുറം ലോകം അറിയില്ല. വലിയ വലിയ ആളുകള്‍ക്കൊപ്പം കിടക്ക പങ്കിടാത്ത ഒരു സ്ത്രീയും റിപ്പോര്‍ട്ടറോ അവതാരികയോ ആവില്ല’.

തന്റെ മുഖത്ത് ഗവര്‍ണര്‍ തലോടിയതിന് പിന്നാലെ നിരവധി തവണ മുഖം കഴുകിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പ്രസ്താവനയേയും പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്.മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് തൊട്ട കൈ ഗവര്‍ണര്‍ സ്വന്തം കൈ ഫിനോള്‍ ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കുമെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.എംഎല്‍എ യുടെ ഇത്തരം അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെയാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular