കത്വ സംഭവത്തില്‍ ആഴത്തില്‍ വേദനിക്കുന്നു; കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം പൊളിച്ചെഴുതണമെന്ന് മേനകാ ഗാന്ധി

ന്യൂഡല്‍ഹി: കത്വ പീഡനത്തില്‍ ആഴത്തില്‍ വേദനിക്കുന്നതായും ശക്തമായ നടപടി ആവശ്യമാണെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി. കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമത്തില്‍ പൊളിച്ചെഴുത്തു വേണമെന്നും മനേകാ ഗാന്ധി ആവശ്യപ്പെട്ടു.

കത്വയിലെയും സമീപകാലത്തു കുട്ടികള്‍ക്കെതിരെ പീഡനങ്ങള്‍ നടന്ന സംഭവങ്ങളിലും ഞാന്‍ ആഴത്തില്‍ വേദനിക്കുന്നു. 12 വയസില്‍ താഴെയുള്ള കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്ന തരത്തില്‍ പോക്‌സോ നിയമം പൊളിച്ചെഴുതാന്‍ ഞാനും മന്ത്രാലയവും ആലോചിക്കുന്നു- വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ മനേകാ ഗാന്ധി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. അതേസമയം, ബിജെപി നേതൃത്വവും ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരും പ്രതിക്കൂട്ടിലുള്ള ഉന്നാവോ പീഡനത്തെ സംബന്ധിച്ച് മനേകാ ഗാന്ധി മൗനം പാലിച്ചു.

കഴിഞ്ഞ ജനുവരി 10നാണ് കത്വയില്‍ എട്ടുവയസുകാരി ആസിഫ ക്രൂരപീഡനത്തിന് ഇരയായത്. ആസിഫയെ മയക്കുമരുന്നു നല്‍കി ഉറക്കിയശേഷം ക്ഷേത്രത്തിനകത്തുവച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതിയിലെത്തുന്നതു തടയാന്‍ ചില അഭിഭാഷകര്‍ ശ്രമിച്ചിരുന്നു. പ്രതികളെ പിന്തുണച്ച് രണ്ട് ബിജെപി മന്ത്രിമാര്‍ റാലിയും നടത്തുകയുണ്ടായി.

Similar Articles

Comments

Advertismentspot_img

Most Popular