ദിലീപിന്റെ ഡി സിനിമാസിനെതിരേ നടപടിയെടുക്കാന്‍ താമസമെന്തെന്ന് കോടതി; ഒരാഴ്ചയ്ക്കുള്ളില്‍ കേസെടുക്കണമെന്ന് കര്‍ശന നിര്‍ദേശം

തൃശ്ശൂര്‍: നടന്‍ ദിലീപിന്റെ തിയേറ്റര്‍ ഡി സിനിമാസിനെതിരായ പരാതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ഉത്തരവിട്ടിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്താണെന്ന് കോടതി ചോദിച്ചു. ഒരാഴ്ച്ചയ്ക്കുള്ളില്‍ കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ചാലക്കുടിയില്‍ ഡി സിനിമാസ് തീയറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനായി ഭൂമി കൈയേറിയെന്ന കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കൈയേറ്റമില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളുകയും ചെയ്തിരുന്നു.

ദിലീപിനെ അനുകൂലിച്ചായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അനധികൃത നിര്‍മ്മാണം നടന്നിട്ടില്ല. മുന്‍ ജില്ലാ കലക്ടറുടെ നടപടിയും നിയമപരമായിരുന്നെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂമി കൈയേറ്റമില്ലെന്ന റിപ്പോര്‍ട്ടായിരുന്നു സര്‍വെ സൂപ്രണ്ടും നല്‍കിയിരുന്നത്. തീയറ്ററിന് വേണ്ടി സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമി കൈയേറി എന്ന ആരോപണം തെറ്റാണെന്ന് ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു . ഡി സിനിമാസിനൊപ്പമുള്ളത് സമീപമുള്ള ഒരു ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ്. സര്‍ക്കാരിന്റെയോ പുറമ്പോക്കോ ആയ ഭൂമി ഡി സിനിമാസില്‍ ഇല്ലെന്നു ജില്ലാ കലക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ജില്ലാ സര്‍വേ സൂപ്രണ്ടും വ്യക്തമാക്കിയിരുന്നതാണ്.

ഡി സിനിമാസ് സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമി കൈയേറിയയെന്ന ആരോപണത്തെ തുടര്‍ന്ന് റവന്യൂ, സര്‍വേ വിഭാഗങ്ങള്‍ പരിശോധന നടത്തിയിരുന്നു. ജില്ലാ സര്‍വെയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഭൂമിയില്‍ ആരോപണം ഉയര്‍ന്നതോടെ 1956 മുതലുള്ള രേഖകള്‍ പരിശോധിച്ച ജില്ലാ കലക്ടര്‍, ഭൂമി കൈയേറ്റം സംബന്ധിച്ച അന്വേഷണം സങ്കീര്‍ണ്ണമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുറമ്പോക്ക് ഭൂമിക്ക് ജന്മാവകാശം നേടിയതും കരമടച്ചതും എങ്ങനെയാണെന്നും പരിശോധിച്ചിരുന്നു. പല രേഖകളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നുമായിരുന്നു കലക്ടര്‍ കൗശിക് റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ ദിലീപ് വാങ്ങുന്നതിന് മുന്‍പ് ഈ ഭൂമി ഏഴു തവണ കൈമാറിയിട്ടുണ്ടെന്നും അപ്പോഴെല്ലാം ഉടമകളുടെ പേരില്‍ നികുതിയും അടച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു. മുന്‍പ് നടത്തിയ പരിശോധനയില്‍ കൈയേറ്റം ഇല്ലെന്നും കണ്ടെത്തിയിരുന്നു.

സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ക്ഷേത്രത്തിന്റെ 90 സെന്റില്‍ ഒന്നര സെന്റ് സ്ഥലം ദേശീയപാതയ്ക്കായി വിട്ടുകൊടുത്തിരുന്നു. വിട്ടുകൊടുത്ത ഭൂമിയുടെ രേഖയില്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയപ്പോള്‍ ദിലീപിന്റെ ഭൂമിയിലും പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിരുന്നു. അത് പിന്നീട് തിരുത്തിവാങ്ങിയിരുന്നു. എന്നാല്‍ പുറമ്പോക്ക് ഭൂമിയുടെ മറവില്‍ കയ്യേറ്റം നടന്നുവെന്നും ആരോപണം ഉയര്‍ന്നു. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോട് പുറമ്പോക്കും ഉള്‍പ്പെടുന്നതായും ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു സര്‍വേ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

Similar Articles

Comments

Advertismentspot_img

Most Popular