നടി ആക്രമിക്കപ്പെട്ട കേസ്: ഒന്നാം പ്രതി സുനില്‍കുമാറും ദിലീപും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊലീസിന്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരായ തെളിവുകള്‍ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാന്‍ഡ് പ്രതികളില്‍ ഒരാള്‍ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി സുനില്‍കുമാറും (പള്‍സര്‍ സുനി) ദിലീപും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊലീസിനു കൈമാറാമെന്നാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഒരു പ്രതി അടുത്ത ബന്ധു മുഖേന സൂചിപ്പിച്ചത്. തെളിവുകള്‍ കൈമാറുന്നതിനു പുറമെ കോടതിയെ ഇക്കാര്യം നേരിട്ടു ബോധിപ്പിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

ഇതിന്റെ മേല്‍നടപടികള്‍ സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടും. കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിപ്പട്ടികയിലുള്ളയാളെ മാപ്പുസാക്ഷിയാക്കുന്ന കീഴ് വഴക്കമില്ലാത്ത സാഹചര്യത്തിലാണ് പ്രതികളിലൊരാളുടെ ഈ ‘കൂറുമാറ്റം’ പൊലീസ് രഹസ്യമായി സൂക്ഷിച്ചു നിയമോപദേശം തേടുന്നത്. അടുത്ത ബന്ധുവഴി പ്രതി അന്വേഷണ സംഘവുമായി ബന്ധപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. കോടതിയില്‍ ജാമ്യാപേക്ഷ വരുമ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരിക്കുന്നതിനുള്ള തന്ത്രമായാണ് ഇതിനെ പൊലീസ് ആദ്യം കണ്ടത്. എന്നാല്‍, പ്രതി പിന്നീടു കൈമാറിയ രഹസ്യവിവരങ്ങള്‍ പരിശോധിച്ചു നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമാണ് അന്വേഷണസംഘം ഇപ്പോഴിതിനെ ഗൗരവത്തോടെ കാണുന്നത്.

അന്വേഷണസംഘത്തിനു നിര്‍ണായക തെളിവുകള്‍ കൈമാറുന്ന പ്രതികളെ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) റജിസ്റ്റര്‍ ചെയ്ത ശേഷവും പ്രതിപട്ടികയില്‍ നിന്നും മാറ്റി മാപ്പുസാക്ഷിയാക്കാന്‍ ക്രിമിനല്‍ നടപടി ചട്ടം മജിസ്‌ട്രേട്ടിനെ അധികാരപ്പെടുത്തുന്നുണ്ട് (സിആര്‍പിസി 306). എന്നാല്‍ മറ്റു പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനുള്ള മറ്റു തെളിവുകള്‍ ദുര്‍ബലമാണെങ്കില്‍ മാത്രമേ അന്വേഷണ സംഘം ഈ മാര്‍ഗം സ്വീകരിക്കാറുള്ളു. കുറ്റകൃത്യത്തില്‍ ഗുരുതരമായ പങ്കാളിത്തമുള്ള പ്രതികളെ മാപ്പുസാക്ഷിയാക്കാന്‍ കോടതിയും പ്രോത്സാഹിപ്പിക്കാറില്ല. കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതികളെ മാപ്പുസാക്ഷിയാക്കുന്ന പതിവില്ലാത്തതിനാലാണ് നടിയെ ഉപദ്രവിച്ച കേസില്‍ അന്വേഷണസംഘം നിയമോപദേശം തേടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular