പന്ത് ചുരണ്ടാനുള്ള തീരുമാനം വാര്‍ണറിന്റേതും സ്മിത്തിന്റെതും മാത്രം, രൂക്ഷവിമര്‍ശനവുമായി ഒരു വിഭാഗം താരങ്ങള്‍

ജോഹന്നസ്ബര്‍ഗ്: പന്തില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായിരിക്കെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെയും ഡേവിഡ് വാര്‍ണറിനെതിരെയും രൂക്ഷവിമര്‍ശനവുമായി ഒരു വിഭാഗം താരങ്ങള്‍ രംഗത്തെത്തി. പന്ത് ചുരണ്ടാനുള്ള തീരുമാനം വാര്‍ണറിന്റേതും സ്മിത്തിന്റെതും മാത്രമായിരുന്നെന്നും അവര്‍ക്കൊപ്പം ഇനി കളിക്കില്ലെന്നും ഒരു വിഭാഗം താരങ്ങള്‍ അറിയിച്ചു.

തങ്ങളുടെ പേരുകള്‍ അനാവശ്യമായി സ്മിത്ത് വിവാദത്തിലേക്ക് കൊണ്ട് വന്നെന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, നഥാന്‍ ലിയോണ്‍ തുടങ്ങിയ താരങ്ങള്‍ വ്യക്തമാക്കി. വാര്‍ണറിനൊപ്പം ഇനി കളിക്കാനാവില്ലെന്ന താരങ്ങളുടെ പ്രസ്താവനയ്ക്ക് പിന്നാലെ ടീമിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും വാര്‍ണര്‍ പിന്‍മാറി. ക്രിക്കറ്റ് ആസ്‌ട്രേലിയ താരങ്ങള്‍ക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് സ്മിത്തിനും വാര്‍ണര്‍ക്കുമെതിരെ താരങ്ങള്‍ രംഗത്തെത്തിയത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വാര്‍ണര്‍ നിഷേധിച്ചതായി താരവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ അറിവോടെയാണ് പന്തില്‍ കൃത്രിമം കാണിച്ചതെന്ന് വാര്‍ണര്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടാന്‍ കാമറോണ്‍ ബാന്‍ക്രോഫ്ട് ശ്രമിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ ആസ്ട്രേലിയന്‍ ടീം ക്യാപ്ടന്‍ സ്ഥാനത്ത് നിന്ന് സ്മിത്തും വൈസ് ക്യാപ്ടന്‍ സ്ഥാനത്ത് നിന്ന് വാര്‍ണറും രാജിവച്ചിരുന്നു. ക്യാപ്ടനും വൈസ് ക്യാപ്ടനും ടീമിലെ സീനിയര്‍ താരങ്ങളുമടക്കം അറിഞ്ഞാണ് താന്‍ പന്തില്‍ കൃത്രിമം കാട്ടിയതെന്ന് ബാന്‍ക്രോഫ്ട് പരസ്യമായി സമ്മതിച്ചതിന് പിന്നാലെയാണ് ഇരുവരും രാജിവച്ചത്. സ്മിത്തിന് ഒരു മത്സരത്തിലേക്ക് ഐ.സി.സി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പന്തില്‍ കൃത്രിമം കാട്ടിയതില്‍ പങ്കുണ്ടെന്ന് വ്യക്തമായ വാര്‍ണര്‍ക്ക് ശിക്ഷയൊന്നും ലഭിച്ചിരുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular