ഹിന്ദുത്വ അജണ്ട അടങ്ങുന്ന വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ വാങ്ങുന്നത് ആറുകോടി മുതല്‍ 50 കോടി വരെ!!! ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദുത്വ അജന്‍ഡ അടങ്ങുന്ന വാര്‍ത്തകളും മറ്റും നല്‍കാന്‍ മാധ്യമസ്ഥാപനങ്ങള്‍ പണം വാങ്ങുന്നതായി വെളിപ്പെടുത്തല്‍. വടക്കേ ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.

14 മാധ്യമസ്ഥാപനങ്ങളിലെ പ്രമുഖര്‍ ഇത്തരം വാര്‍ത്തകളും അനുബന്ധ പരസ്യങ്ങളും പ്രസിദ്ധീകരിക്കാമെന്നു സമ്മതിക്കുന്ന വീഡിയോയും പുറത്തുവന്നു. വാര്‍ത്താ വെബ്സൈറ്റ് കോബ്രാ പോസ്റ്റിന്റേതാണ് വെളിപ്പെടുത്തല്‍.

ഇരുപതിലേറെ സ്ഥാപനങ്ങളുടെ വെളിപ്പെടുത്തല്‍ അടങ്ങുന്ന രണ്ടാംഭാഗം വൈകാതെ പുറത്തുവിടുമെന്നു കോബ്ര പോസ്റ്റ് മേധാവി അനിരുദ്ധ ബഹല്‍ പറഞ്ഞു. ആറുകോടി രൂപ മുതല്‍ 50 കോടിരൂപ വരെയാണു സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടത്. കള്ളപ്പണമാണെങ്കിലും സ്വീകരിക്കാമെന്നു സമ്മതിച്ചവരുമുണ്ട്.

2019ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹിന്ദുത്വ അനുകൂല വാര്‍ത്തകളും പരമ്പരകളും മറ്റും നല്‍കാന്‍ പ്രമുഖ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളെയും വാര്‍ത്താചാനലുകളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും കോബ്ര പോസ്റ്റ് അന്വേഷണ സംഘം സമീപിക്കുകയായിരുന്നു. മുപ്പതിലേറെ മാധ്യമസ്ഥാപനങ്ങള്‍ പണം വാങ്ങി ഇത്തരം വാര്‍ത്തകള്‍ നല്‍കാന്‍ തയാറാണെന്ന് അറിയിച്ചു.

പ്രേക്ഷകരുടെ ഉള്ളില്‍ ഇത്തരം അജണ്ട പടിപടിയായി നിറച്ചു വോട്ടുറപ്പിക്കാമെന്നു പലരും തുറന്നുപറയുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവരെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന വാര്‍ത്തകള്‍ ചെയ്യാമെന്നും ചിലര്‍ സമ്മതിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular