ഓസിസിന്റെ ചതി ആദ്യമായല്ല; ആഷസിലും പന്തില്‍ കൃത്രിമം നടത്തുന്നതിന്റെ വീഡിയോ പുറത്ത്

ലണ്ടന്‍: പന്തില്‍ കൃത്രിമം കാട്ടി നാണംകെട്ട ഓസ്‌ട്രേലിയന്‍ ടീം വീണ്ടും വിവാദക്കുകരുക്കില്‍. ജനുവരിയില്‍ നടന്ന ആഷസ് പരമ്പരയില്‍ ഓസീസ് താരങ്ങള്‍ മനഃപൂര്‍വം പന്തില്‍ കൃത്രിമത്വം കാട്ടിയെന്നാണ് ആരോപണം. കാമറൂണ്‍ ബാന്‍കോഫ്റ്റ് പന്തില്‍ കൃതൃമം കാട്ടാന്‍ വേണ്ടി പഞ്ചസാര ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെയാണ് സംഭവം. മല്‍സരത്തിന്റെ വിശ്രമവേളയില്‍ ഡ്രസിങ് റൂമില്‍ നിന്ന് പഞ്ചസാര ശേഖരിക്കുന്ന ബാന്‍കോഫ്റ്റിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. സ്പൂണില്‍ പഞ്ചസാര കോരിയെടുത്ത് ബാന്‍കോഫ്റ്റ് തന്റെ പോക്കറ്റില്‍ നിക്ഷേപിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പഞ്ചസാര തരികള്‍ ഉപയോഗിച്ച് പന്തിന്റെ ഷൈനിങ് കൂട്ടാനും ഗ്രിപ്പ് വരുത്താനും കഴിയുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത്. ബാന്‍കോഫ്റ്റിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ആഷസ് പരമ്പരയിലും ഓസീസ് താരങ്ങള്‍ ഇത്തരത്തിലുളള ചതി നടത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന ഇംഗ്ലണ്ട് താരവും കമന്ററേറ്ററുമായ മൈക്കല്‍ വോണ്‍ ആരോപിച്ചിരുന്നു. അതിനാല്‍ ആഷസ് കിരീടം ഇംഗ്ലണ്ടിന് തിരിച്ച് നല്‍കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കാമറൂണ്‍ ബാന്‍കോഫ്റ്റിനെയാണ് പന്തില്‍ കൃതൃമത്വം കാട്ടാന്‍ ഓസ്‌ട്രേലിയ നിയോഗിച്ചിട്ടുളളതെന്നും, കളളത്തരം കാട്ടുന്നതില്‍ ഇവന്‍ വിരുതനാണെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ ആരോപിക്കുന്നു.

ക്രിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുന്ന ടീമുകള്‍ പന്തിന്റെ ഷൈനിങ് നിലനിര്‍ത്തുന്നതിനായി ഒരു താരത്തെ ചുമതലപ്പെടുത്താറുണ്ട്. ഇതില്‍ വിദഗ്ധനായ താരമാണ് ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കാമറൂണ്‍ ബാന്‍കോഫ്റ്റ്. എന്നാല്‍ കൃത്രിമമായ രീതിയില്‍ പന്തിന്റെ സ്വാഭാവികത തകര്‍ത്ത കാമറൂണ്‍ ബാന്‍കോഫ്റ്റ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മല്‍സരത്തില്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമത്വം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയായിരുന്നു ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് ആരംഭിക്കുന്നത്.
ശനിയാഴ്ച ഫീല്‍ഡിങ്ങിനിടെ ഓസ്‌ട്രേലിയന്‍ താരം കാമറണ്‍ ബാന്‍ക്രോഫ്റ്റാണു പോക്കറ്റില്‍ കരുതിയ മഞ്ഞനിറത്തിലുള്ള ടേപ് ഉപയോഗിച്ചു പന്തിന്റെ മിനുസം നഷ്ടപ്പെടുത്തിയത്. ടിവി ചാനലുകളില്‍ ദൃശ്യം വന്നതോടെ ക്രിക്കറ്റ് ലോകം പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഓസ്‌ട്രേലിയ സര്‍ക്കാര്‍ രാജി ആവശ്യപ്പെടുകയായിരുന്നു.

മല്‍സരശേഷം ബാന്‍ക്രോഫ്റ്റുമൊന്നിച്ച് പത്രസമ്മേളനത്തിനെത്തിയ സ്മിത്ത് തെറ്റു സംഭവിച്ചുവെന്നും മല്‍സരം കൈവിട്ടുപോകുമെന്ന ഘട്ടത്തില്‍ നടത്തിയ ‘അറ്റകൈ’ പ്രയോഗമായിരുന്നു അതെന്നും തുറന്നു സമ്മതിച്ചു. സീനിയര്‍ താരങ്ങളുടെ അറിവോടെയാണ് ഇതു നടത്തിയതെന്നുകൂടി വെളിപ്പെടുത്തിയതോടെ ഓസ്‌ട്രേലിയന്‍ ടീമിനെതിരെ പ്രതിഷേധം ശക്തമായി.
രാജിവയ്ക്കില്ലെന്നാണു സ്മിത്ത് ആദ്യമറിയിച്ചത്. എന്നാല്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്ളും സ്‌പോര്‍ട്‌സ് കമ്മിഷന്‍ മേധാവി കെയ്റ്റ് പാല്‍മറും വിമര്‍ശനവുമായി എത്തിയതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇരുവരുടെയും രാജി ആവശ്യപ്പെട്ടു. ഐസിസി സ്റ്റീവ് സ്മിത്തിന് ഒരു മല്‍സരത്തില്‍ വിലക്കും മാച്ച് ഫീസിന്റെ 100% പിഴയും ഏര്‍പ്പെടുത്തി. ബാന്‍ക്രോഫ്റ്റ് മാച്ച് ഫീയുടെ 75% പിഴയടയ്ക്കണം. എന്നാല്‍ ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. വിവാദത്തില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനുളള നീക്കത്തിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍.

Similar Articles

Comments

Advertismentspot_img

Most Popular