ചെങ്ങന്നൂര്‍ പിടിക്കാന്‍ ‘രണ്ടില’ യെ കൂടെക്കൂട്ടാനൊരുങ്ങി ബി.ജെ.പി; നേതാക്കള്‍ കെ.എം മാണിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി ബിജെപി നേതാക്കള്‍ കെ എം മാണിയുമായി ചര്‍ച്ച നടത്തി. പാലായിലെ കെ എം മാണിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. നാളെ കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് കൂടിക്കാഴ്ചയെന്നത് നിര്‍ണായകമാണ്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസാണ് മാണിയുമായി കൂടിക്കാഴ്ച നടത്തിയത്.

ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഏതുവിധവും ജയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി മുന്നണി വിപുലീകരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്നും സൂചനയുണ്ട്. കേരളക കോണ്‍ഗ്രസിന് ചെങ്ങന്നൂരില്‍ പതിനായിരത്തിലധികം വോട്ടുകളുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്.

എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ ചേരുന്നതിന് കേരളാ കോണ്‍ഗ്രസിലെ ഭൂരിപക്ഷം പേരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പികെ കൃഷ്ണദാസ് നേരിട്ടെത്തിയത് മാണിയുടെ മനസറിയാനാണെന്നും ഇനിയും കേന്ദ്രനേതാക്കള്‍ എത്തി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നുമാണ് വിവരം.

തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആഗ്രഹിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ് കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular