താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നോട്ട് നിരോധനത്തിനുള്ള നിര്‍ദ്ദേശം ചവറ്റുകൊട്ടയില്‍ എറിഞ്ഞേനെയെന്ന് രാഹുല്‍ ഗാന്ധി

സിംഗപ്പൂര്‍: താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നോട്ട് നിരോധനത്തിനുള്ള നിര്‍ദേശം മുന്നിലെത്തിപ്പോള്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞേനെയെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം രാജ്യത്തിന് ഒരിക്കലും ഗുണകരമായിരുന്നില്ലെന്നും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിനിടെ രാഹുല്‍ പറഞ്ഞു.

പിതാവിന്റെ ഘാതകരോടു താനും സഹോദരി പ്രിയങ്കാഗാന്ധിയും പൂര്‍ണമായും ക്ഷമിച്ചുകഴിഞ്ഞെന്നും രാഹുല്‍ സിംഗപ്പൂരില്‍ ഐ.ഐ.എമ്മുകളിലെ പൂര്‍വവിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു. ‘വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്‍.ടി.ടി.ഇ തലവന്‍ പ്രഭാകരന്‍ മരിച്ചുകിടക്കുന്ന ദൃശ്യങ്ങള്‍ ടി.വിയില്‍ കണ്ടപ്പോള്‍ അയാളെ അപമാനിക്കുകയാണെന്നാണു തോന്നിയത്. അയാളുടെ മക്കളെക്കുറിച്ചോര്‍ത്തും ദുഃഖം തോന്നി.’ രാഹുല്‍ പറഞ്ഞു.

അച്ഛനും മുത്തശ്ശിയും കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നെന്നും കാരണം അവര്‍ ചില ആദര്‍ശങ്ങള്‍ക്കായി നിലകൊണ്ടവരാണെന്നും രാഹുല്‍ ചടങ്ങില്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ച രാഹുല്‍ ഗാന്ധി സമത്വമല്ല, പുരുഷനേക്കാള്‍ കൂടുതല്‍ പിന്തുണയാണു സ്ത്രീകള്‍ക്കു നല്‍കേണ്ടതെന്നും പറഞ്ഞു.

‘ഞാന്‍ പുരുഷനൊപ്പമല്ല വനിതകളെ പരിഗണിക്കുന്നത്. അവരേക്കാള്‍ മുകളിലാണ്. പാശ്ചാത്യ സമൂഹത്തിലുള്‍പ്പെടെ വനിതകളോടു പക്ഷപാതമുണ്ട്. അതു പരിഹരിക്കണമെങ്കില്‍ സമത്വംകൊണ്ടു കാര്യമില്ല. പകരം പുരുഷനേക്കാള്‍ പിന്തുണ സ്ത്രീക്കു നല്‍കേണ്ടതുണ്ട്’ രാഹുല്‍ പറഞ്ഞു.

ക്വാലലംപൂരില്‍ ഇന്ത്യന്‍ സമൂഹ പ്രതിനിധികളുടെയും പ്രൊഫഷനലുകളുടെയും യോഗത്തിലും രാഹുല്‍ സംസാരിച്ചു. മലേഷ്യയിലെ ക്വാലലംപൂരില്‍ നിന്നാണ് അഞ്ചുദിവസം നീളുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ സന്ദര്‍ശനം തുടങ്ങിയത്. സിംഗപ്പൂരില്‍ പ്രധാനമന്ത്രി ലീ ഷിയാന്‍ ലൂങ്ങുമായി നടത്തിയ രാഹുല്‍, അവിടെ ഇന്ത്യക്കാരുടെ യോഗത്തിലും പങ്കെടുത്തു

Similar Articles

Comments

Advertismentspot_img

Most Popular