ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരം; ഹൈക്കോടി വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഹാദിയാ കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹം നിയമപരമെന്ന് സുപ്രീംകോടതി പറഞ്ഞു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും കോടതി അറിയിച്ചു. വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

അതേസമയം ഹാദിയയുടെ വിവാഹം ഒഴിച്ച് ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരായ കേസുകളില്‍ അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീര്‍ച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി അറിയിച്ചു.

വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്റെ നിയമവശം മാത്രമാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെ രണ്ടുപേരുടെ വിവാഹം റാദ്ദാക്കാന്‍ കഴിയുമോയെന്നതാണ് കോടതി പരിശോധിച്ചത്. വിവാഹം ഒഴികെയുള്ള വിഷയങ്ങളില്‍ എന്‍ഐഎക്ക് അന്വേഷണം തുടരാം. തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫിന്‍ ജഹാനും ഹാദിയക്കും എതിരെ കേസെടുക്കാം. കുറ്റക്കാരെങ്കില്‍ ഷെഫിന്‍ ജഹാന്‍ അടക്കം ഉള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്. കേസിലെ അന്തിമ വാദം ഉച്ചയ്ക്കു മുന്‍പു പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular