ഇന്ത്യയിലെ മുഴുവന്‍ പ്രദേശങ്ങളും ഏഴു വര്‍ഷംകൊണ്ട് സംഘപരിവാര്‍ നിയന്ത്രണത്തിലാകും….

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ആര്‍എസ്എസിന്റെ നൂറാം സ്ഥാപകവര്‍ഷമായ 2025ഓടെ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാവുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബിജെപി ഉണ്ടാക്കിയ നേട്ടം പെട്ടെന്നുണ്ടായ ഒരു തരംഗം മാത്രമല്ല. മൂന്ന്‌നാല് പതിറ്റാണ്ടുകളായി സംഘവും വനവാസി വികാസകേന്ദ്രവും പോലുള്ള സംഘടനകള്‍ നടത്തിയ നിശബ്ദ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ്. മലയാളികളായ സംഘപ്രചാരകര്‍ തങ്ങളുടെ ജീവിതം തന്നെ സമര്‍പ്പിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പുറംലോകത്തിന് അറിയില്ല. ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാന്ത പ്രചാരക് പദവിയിലിരിക്കുന്നത് മലയാളികളാണ്. ഒരു മുതിര്‍ന്ന മലയാളി പ്രചാരകന്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആത്മസമര്‍പ്പണം ഇല്ലായിരുന്നുവെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളും ഇന്ന് ഇന്ത്യയ്ക്ക് നഷ്ടപ്പെടുമായിരുന്നു. ഇന്ത്യന്‍ പട്ടികള്‍ പുറത്തു പോവുക എന്ന പരസ്യആഹ്വാനം മുഴങ്ങിയ നാഗാലാന്‍ഡില്‍ ബിജെപി അധികാരം നേടിയത് ചെറിയ കാര്യമല്ല. മോദി സര്‍ക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും മാറ്റത്തിന് പിറകിലുണ്ട്.
മായാജാലവും കണ്‍കെട്ടും പണക്കൊഴുപ്പമല്ല മറിച്ച് നിശബ്ദമായി നിരന്തരം ജനങ്ങള്‍ക്ക് വേണ്ടി പ്രതിഫലിച്ചതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ തിരിച്ചു കിട്ടുന്നത്. ബംഗാളിലെ പോലെ ത്രിപുരയിലും തിരിച്ചു വരവ് സാധ്യമാക്കാത്ത വണ്ണം സിപിഎം തകരും എന്നുള്ളത് ഒരു അമിതവിശ്വാസമോ ദിവാസ്വപ്നമോ അല്ലെന്ന് കാലം തെളിയിക്കുമെന്നും ആര്‍എസ്എസ് നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2025ല്‍ ഇന്ത്യയിലെ ഓരോ തരി മണ്ണും സംഘപ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ കുറിക്കുന്നു.

സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ബിജെപി വിജയം താല്‍ക്കാലികം മാത്രമാണെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണന്റെയും മറ്റും അറിവിലേക്കായിട്ടു മാത്രം പറയുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബിജെപിക്കുണ്ടായ നേട്ടം ഒരു സുപ്രഭാതത്തില്‍ ആഞ്ഞടിച്ച ഒരു തരംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുണ്ടായതല്ല. മൂന്നു,നാലു പതിറ്റാണ്ടുകളായി സംഘവും വനവാസി വികാസകേന്ദ്രം പോലുള്ള സംഘടനകളും നിശബ്ദമായി നടത്തിയ നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് ഈ ഉജ്ജ്വലവിജയത്തിന് അടിത്തറ പാകിയത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുപോലും നിരവധി സംഘപ്രചാരകന്‍മാര്‍ ആ പ്രദേശങ്ങളില്‍ പോയി സ്വജീവിതം ഉഴിഞ്ഞുവച്ചതിന്റെ ചരിത്രം ഒരുപക്ഷേ പുറംലോകത്തിന് ഒരു പുതിയ വാര്‍ത്തയായിരിക്കാം. ചില സംസ്ഥാനങ്ങളില്‍ പ്രാന്തപ്രചാരക് പദവിവരെ ഇന്നും വഹിക്കുന്നത് മലയാളികളാണ്. ഒരു മുതിര്‍ന്ന പ്രചാരകന്‍ തീവ്രവാദി ആക്രമണത്തില്‍ ബലിദാനിയായ സംഭവം പോലുമുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ പല പ്രദേശങ്ങളും ഭാരതത്തിനു തന്നെ നഷ്ടമാവുമായിരുന്നു.
ഇന്ത്യന്‍ പട്ടികള്‍ പുറത്തുപോവുക എന്ന പരസ്യ ആഹ്വാനം മുഴങ്ങിയ നാഗാലാന്‍ഡില്‍ ഇന്നു ബിജെപി അധികാരം പിടിച്ചു എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. മോദി സര്‍ക്കാര്‍ വന്നതിനുശേഷം വികസനകാര്യത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കിയ വലിയ പ്രാധാന്യവും ഈ മാറ്റത്തിനു പിന്നിലുണ്ട്. മായാജാലവും കണ്‍കെട്ടും പണക്കൊഴുപ്പുമല്ല, മറിച്ച് നിശബ്ദമായി നിരന്തരമായി ചിട്ടയോടെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമാണ് ജനങ്ങള്‍ തിരിച്ചുനല്‍കുന്നത്.
ബംഗാളിലെപ്പോലെ ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം ത്രിപുരയിലും സിപിഎം തകരും എന്നുള്ളത് ഒരു അമിതവിശ്വാസമോ ദിവാസ്വപ്നമോ അല്ലെന്ന് കാലം തെളിയിക്കും. കാരണം 2025 ആവുമ്പോഴേക്കും സംഘപ്രസ്ഥാനങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും ഭാരതത്തിലെ ഓരോ തരി മണ്ണും. 2025 എന്നു പറഞ്ഞാല്‍ ആര്‍എസ്എസ് ആരംഭിച്ചതിന്റെ നൂറാം വര്‍ഷം.

Similar Articles

Comments

Advertismentspot_img

Most Popular