‘നിങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ ഉണ്ടാക്കിത്തരലും ഞങ്ങളുടെ ജോലിയാണോ’, ന്യായീകരണവുമായി എത്തിയ സിപിഐഎമ്മിനെ പരിഹസിച്ച് വിടി ബല്‍റാം

കൊച്ചി:ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ പരാജയം എറ്റുവാങ്ങിയ സിപിഐഎമ്മിനെ പരിഹസിച്ച് വിടി ബല്‍റാം രംഗത്ത.സ്വയം തകര്‍ന്നടിഞ്ഞതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റേതാണെന്ന് സ്ഥാപിച്ചെടുക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നുവെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. കോണ്‍ഗ്രസില്‍ നിന്ന് ഒഴുകിയതിനേക്കാള്‍ സി.പി.ഐ.എമ്മില്‍ നിന്ന് തന്നെയാണ് ബിജെപിയിലേക്ക് വോട്ടര്‍മാരുടെ കൂട്ടപ്പലായനം ഉണ്ടായിരിക്കുന്നതെന്ന് ബല്‍റാം പറഞ്ഞു. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഫെയ്സ്ബുക്കിലൂടെയാണ് ബല്‍റാം പ്രതികരിച്ചത്.

വി.ടി. ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ച് കോളേജ് യൂണിയനുകളും കണ്ണൂരിലെ പഞ്ചായത്തുകളുമൊക്കെ എതിരില്ലാതെ ജയിക്കുന്നതിലെ ജനാധിപത്യവിരുദ്ധത ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ അവരോട് സിപിഎമ്മുകാര്‍ പതിവായി ചോദിക്കുന്ന മറുചോദ്യം ‘നിങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ ഉണ്ടാക്കിത്തരലും ഞങ്ങളുടെ ജോലിയാണോ’ എന്നതാണ്. എന്തുകൊണ്ട് സിപിഎമ്മിനെതിരെ നോമിനേഷന്‍ കൊടുക്കാന്‍ പോലും ആളുകള്‍ മടിക്കുന്നു അഥവാ ഭയക്കുന്നു എന്ന യഥാര്‍ത്ഥ ചോദ്യത്തില്‍ നിന്ന് ഒളിച്ചോടാനാണ് ഈ മുട്ടാപ്പോക്ക് മറുചോദ്യവും സ്ഥായീഭാവമായ പുച്ഛവുമായി അവര്‍ ഇറങ്ങാറുള്ളത്.

ഏതായാലും ആ സിപിഎമ്മാണിപ്പോള്‍ ത്രിപുരയില്‍ സ്വയം തകര്‍ന്നടിഞ്ഞതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റേതാണെന്ന് സ്ഥാപിച്ചെടുക്കാന്‍ പതിവുപോലെ ശതമാനക്കണക്കുകളുമായി വൃഥാശ്രമം നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം നോക്കുമ്പോള്‍ ഇത്തവണയും സിപിഎമ്മിന് കാര്യമായ ക്ഷീണമില്ല എന്നും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയതാണ് പ്രശ്നകാരണം എന്നും ഒറ്റനോട്ടത്തില്‍ തോന്നുമായിരിക്കാം. എന്നാല്‍ ത്രിപുരയിലെ ഏറ്റവും ഒടുവിലെ പൊതുതെരഞ്ഞെടുപ്പ് 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു എന്നത് മറക്കരുത്. 64% ലേറെ വോട്ടാണ് അന്നവിടെ സിപിഎമ്മിന് കിട്ടിയത്. കോണ്‍ഗ്രസിന് കിട്ടിയത് വെറും 15.2% വോട്ട്. ബിജെപിക്ക് അന്ന് കിട്ടിയത് 5.7% വോട്ട്. ആ സിപിഎമ്മിന് ഇന്ന് ഇരുപത് ശതമാനത്തോളം വോട്ട് കുറഞ്ഞ് 45% ലെത്തിയിട്ടുണ്ടെങ്കില്‍ അതിന് മറ്റാരെയും പഴിച്ചിട്ട് കാര്യമില്ല. കോണ്‍ഗ്രസില്‍ നിന്ന് ഒഴുകിയതിനേക്കാള്‍ സിപിഎമ്മില്‍ നിന്ന് തന്നെയാണ് ബിജെപിയിലേക്ക് വോട്ടര്‍മാരുടെ കൂട്ടപ്പലായനം ഉണ്ടായിരിക്കുന്നത്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടിയായ ഐഎന്‍പിടി യുമായി ചേര്‍ന്ന് കോണ്‍ഗ്രസ് മത്സരിച്ചത് കൊണ്ടാണ് 35 ശതമാനത്തോളം വോട്ട് അന്ന് ലഭിച്ചത്. കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിച്ച ലോക്സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുമായുള്ള താരതമ്യമാണ് കൂടുതല്‍ യുക്തിസഹമായിട്ടുള്ളത്.

മണിക് സര്‍ക്കാര്‍ എന്ന മുഖ്യമന്ത്രിയുടെ കട്ടന്‍ചായ, പരിപ്പുവട, സൈക്കിള്‍ യാത്ര, 1825 രൂപയുടെ ബാങ്ക് ബാലന്‍സ് എന്നിങ്ങനെയുള്ള പുറമേക്ക് പ്രചരിച്ചിരുന്ന ലളിതജീവിത കാല്‍പ്പനിക വര്‍ണ്ണനകള്‍ക്കപ്പുറം ത്രിപുരയിലെ ജനങ്ങള്‍ സിപിഎം എന്ന പാര്‍ട്ടിയേയും അതിന്റെ ഭരണത്തേയും അങ്ങേയറ്റം വെറുത്തിരുന്നു എന്നത് തന്നെയാണ് ഈ ജനവിധികൊണ്ട് ബോധ്യമാവുന്നത്. ജനങ്ങള്‍ ഒന്നടങ്കം സിപിഎം വിരുദ്ധ പക്ഷത്തേക്ക് ചായുന്നതിന് മറ്റ് ന്യായീകരണങ്ങളില്ല. പാര്‍ട്ടികളോ നേതാക്കളോ വിചാരിച്ചത് കൊണ്ട് മാത്രം ഇത്ര വലിയ ഒരു കുത്തൊഴുക്ക് ഉണ്ടാവില്ല.

കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന്റെ ഒരു സംസ്ഥാന തല വേര്‍ഷനായിരുന്നു ത്രിപുരയിലും കാല്‍ നൂറ്റാണ്ടായി അവര്‍ നിലനിര്‍ത്തിപ്പോന്നിരുന്നത് എന്നതാണ് പലരും ഇനിയും തിരിച്ചറിയാത്ത യാഥാര്‍ത്ഥ്യം. ജനാധിപത്യപരമായ യാതൊരു പ്രവര്‍ത്തന സ്വാതന്ത്ര്യവും അനുവദിക്കാതെ രാഷ്ട്രീയ എതിരാളികളെ അതിക്രൂരമായി അടിച്ചമര്‍ത്തിയും കൊലപ്പെടുത്തിയും രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും സ്വന്തം സമഗ്രാധിപത്യം അരക്കിട്ടുറപ്പിക്കുന്ന ഫാഷിസ്റ്റ് പ്രവര്‍ത്തന ശൈലി തന്നെയായിരുന്നു ത്രിപുരയിലും സിപിഎമ്മിന്റേത്. മൂന്നര പതിറ്റാണ്ട് കാലം ബംഗാളിലും സ്ഥിതി അതുതന്നെയായിരുന്നു. 75 വര്‍ഷത്തെ സോവിയറ്റ് യൂണിയന്റേയും ഇപ്പോഴും തുടരുന്ന ചൈനയുടെയും ഉത്തര കൊറിയയുടേയുമൊക്കെ കമ്മ്യൂണിസ്റ്റ് അനുഭവവും ഇതുതന്നെയാണ്. പൂര്‍ണ്ണമായും തകര്‍ന്നടിയുമ്പോള്‍ മാത്രമാണ് ഇതിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലും പുറത്തു വരുന്നത് എന്നേയുള്ളൂ.

തങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് കോണ്‍ഗ്രസ് പോലുള്ള ജനാധിപത്യ സ്വഭാവമുള്ള മിതവാദി പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തി ഇല്ലാതാക്കാന്‍ നോക്കിയാല്‍ അത് താല്‍ക്കാലികമായി സിപിഎമ്മിന് പ്രയോജനം ചെയ്തേക്കാം, പക്ഷേ പൊറുതിമുട്ടിയ ജനങ്ങള്‍ അവസാനം രണ്ടും കല്‍പ്പിച്ച് ആരേയും സ്വീകരിക്കുന്ന നിലവരുമെന്നാണ് നേരത്തെ ബംഗാളും ഇപ്പോള്‍ ത്രിപുരയും നല്‍കുന്ന പാഠം. ആര്‍ക്കാണ് സിപിഎമ്മിന്റെ അക്രമോത്സുകതക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ സാധിക്കുക, അവരിലേക്ക് ചായുക എന്നതല്ലാതെ ജനങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലാത്ത ഗതികേടാണ് വന്നുചേരുന്നത്. ബംഗാളില്‍ ആ ജനവികാരം പ്രയോജനപ്പെടുത്താനായത് മമത ബാനര്‍ജിക്ക് ആയിരുന്നുവെങ്കില്‍ ത്രിപുരയില്‍ ബിജെപി നേട്ടം കൊയ്യുന്ന നിരാശാജനകമായ കാഴ്ച നമുക്ക് കാണേണ്ടി വരുന്നു.

അതുകൊണ്ട്, ഇനിയെങ്കിലും ശരിയായ പാഠം പഠിച്ച് സ്വയം തിരുത്തേണ്ടത് സിപിഎം തന്നെയാണ്, അവര്‍ അവശേഷിക്കുന്ന ഏക സ്ഥലമായ കേരളത്തിലെങ്കിലും. ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസത്തിന്റെ സഹജമായ അസഹിഷ്ണുതയായിരുന്നു കോണ്‍ഗ്രസ് അടക്കമുള്ളവരോടുള്ള അടിച്ചമര്‍ത്തലായി മാറിയതെങ്കില്‍ കേരളത്തില്‍ വരുമ്പോള്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുക, ബിജെപിയെ വളര്‍ത്തുക എന്നത് സിപിഎമ്മിന്റെ ആസൂത്രിതമായ രാഷ്ട്രീയ അജണ്ട കൂടിയാണ്. ജനസംഖ്യയില്‍ പകുതിയോളം ന്യൂനപക്ഷ സമുദായങ്ങളായ കേരളത്തില്‍ ബിജെപിയെ വളര്‍ത്തിയാല്‍ ആ ഭീതിയില്‍ ന്യൂനപക്ഷങ്ങളെ എന്നും തങ്ങളോടൊപ്പം നിര്‍ത്താമെന്നും കേരളത്തിലെ അധികാരം എന്നും നിലനിര്‍ത്താമെന്നുള്ള ഹീനമായ സങ്കുചിത രാഷ്ട്രീയമാണ് കേരളത്തിലെ സിപിഎമ്മിന്റേത്. ഇതിനെ തിരിച്ചറിയാന്‍ വൈകുന്ന ഓരോ നിമിഷവും കേരളം ത്രിപുരയോട് അടുത്തു കൊണ്ടിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular