ഇതാണ് ശരിക്കും ‘ബംബര്‍’ ; എടുത്ത 12 ടിക്കറ്റിനും സമ്മാനം!!! ഒന്നാം സമ്മാനത്തോടൊപ്പം സമാശ്വാസ സമ്മാനങ്ങളും ഒരാള്‍ക്ക്….!

കാസര്‍കോട്: കേരളാ സര്‍ക്കാരിന്റെ വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനവും സമാശ്വാസ സമ്മാനങ്ങളും എല്ലാം ഒരാള്‍ക്ക്. ദേലംപാടി പഞ്ചായത്തിലെ ഡി എ അബ്ദുള്ളക്കുഞ്ഞിയെന്ന സിപിഐഎം നേതാവാണ് ആ ഭാഗ്യവാന്‍. നറുക്കെടുപ്പിന് തൊട്ടുമുമുമ്പ് അബ്ദുള്ളക്കുഞ്ഞിയെടുത്ത 12 ടിക്കറ്റുകള്‍ക്കും സമ്മാനപ്പെരുമഴയായിരിന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിടിക്കറ്റുകളിലാണ് അബ്ദുള്ളക്കുഞ്ഞിക്ക് സമ്മാനം അടിച്ചത്. ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ മുതല്‍ മുഴുവന്‍ സമാശ്വാസ സമ്മാനങ്ങളുമാണ് ഇദ്ദേഹത്തിനായിരിന്നു.

ചെര്‍ക്കള ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള മധു ലോട്ടറി ഏജന്‍സിയില്‍നിന്ന് ഉച്ഛയ്ക്ക് 12.45 നാണ് അബ്ദുള്ളക്കുഞ്ഞി ലോട്ടറികള്‍ വാങ്ങിയത്. ഒരെ നമ്പര്‍ സീരിസിലുള്ള 12 ലോട്ടറികളാണ് ഇദ്ദേഹം എടുത്തത്. ഇതില്‍ wv594229 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനവും മറ്റ് ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി 10000 രൂപ വീതം ലഭിച്ചു.

സി.പി.എം. കാറഡുക്ക ഏരിയാ കമ്മിറ്റി അംഗവും പാണ്ടി ലോക്കല്‍ സെക്രട്ടറിയുമായ അബ്ദുള്ളക്കുഞ്ഞി കാസര്‍കോട് താലൂക്ക് ഓഫീസിലേക്കുള്ള യാത്രയ്ക്കിടയിലാണ് ചെര്‍ക്കളയില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്. പട്ടികവര്‍ഗ കോളനിയിലെ കൈക്കളന്‍, പുത്തരിയന്‍, രാമന്‍ എന്നിവരുടെ പട്ടയ അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ടിക്കറ്റ് എടുത്തത്.

നടുക്കെടുപ്പ് കഴിഞ്ഞയുടനെ ജില്ലാ ലോട്ടറി ഓഫീസില്‍നിന്ന് ഏജന്‍സിയിലേക്ക് നേരിട്ട് വിളിച്ച് പറയുകയായിരുന്നു. തുടര്‍ന്നാണ് അബ്ദൂള്ളിക്കുഞ്ഞി വിവരം അറിയുന്നത്.

നാലുമാസങ്ങള്‍ക്കു മുമ്പ് ഇതേ സ്റ്റാളില്‍നിന്നെടുത്ത ടിക്കറ്റില്‍ അബ്ദുള്ളക്കുഞ്ഞിക്ക് 60,000 രൂപ സമ്മാനം ലഭിച്ചിരുന്നു. അന്‍പതുകാരനായ അബ്ദുള്ളക്കുഞ്ഞി 30 വര്‍ഷമായി മുടങ്ങാതെ എല്ലാ ദിവസവും ടിക്കറ്റെടുക്കും. വാടകവീട്ടിലാണ് അബ്ദുള്ളക്കുഞ്ഞിയും കുടുംബവും കഴിയുന്നത്. കാട്ടിപ്പാറയില്‍ സ്വന്തം വീടിന്റെ പണി നടക്കുന്നതിനിടെയാണ് ഭാഗ്യം തേടിയെത്തിയത്. ‘അല്പം ബാധ്യതയുണ്ട്. അത് തീര്‍ക്കണം. വീടുപണി പൂര്‍ത്തിപൂര്‍ത്തിയാക്കണം’ -അബ്ദുള്ളക്കുഞ്ഞി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular